‘ഹിന്ദുവിനെതിരെ ഒരു കേസും കൊടുക്കാനുദ്ദേശിക്കുന്നില്ല; അവർ മാന്യമായി ഖേദം പ്രകടിപ്പിച്ചു’

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ വിവാദമായ മലപ്പുറം പരാമർശവുമായി ബന്ധപ്പെട്ട് ദ ഹിന്ദു പത്രത്തിനെതിരെ കേസ് കൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിലെ മാധ്യമ പ്രവർത്തകർക്ക് പത്രധർമമില്ലെന്ന് വിമർശിച്ച എം.വി. ഗോവിന്ദൻ ഹിന്ദുവിന്‍റെ വിശദീകരണത്തിൽ പി.ആർ ഏജൻസിയുടെ കാര്യം പറയുന്നതിനെ തള്ളുകയാണെന്നും വ്യക്തമാക്കി.

“ഒരു കേസും ഹിന്ദുവിനെതിരെ കോടുക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഹിന്ദു മാന്യമായ രീതിയിൽ പിശകു പറ്റിയെന്നും അതിൽ ഖേദിക്കുന്നുവെന്നും പറഞ്ഞതാണ്. ഞങ്ങൾ അതിൽ അവസാനിപ്പിച്ചു. കേരളത്തിലെ കോർപറേറ്റ് പത്ര മുതലാളിമാരാണ് ഒന്നും അംഗീകരിക്കാത്തത്. ഖേദപ്രകടനമോ പത്രമധർമമോ കേരളത്തിലെ മാധ്യമങ്ങൾക്കില്ല. എന്നാൽ ഹിന്ദുവിന് അതുണ്ട്. ഞങ്ങളതിനെ നന്നായി വിലമതിക്കുന്നുണ്ട്. എന്നാൽ ഹിന്ദുവിന്‍റെ വിശദീകരണത്തിൽ പി.ആർ ഏജൻസിയുടെ കാര്യം പറയുന്നതിനെ തള്ളുകയാണ്. ഞങ്ങൾക്ക് പി.ആർ ഏജൻസിയുടെ ആവശ്യമില്ല. തെറ്റ് സംഭവിച്ചെന്ന് ഹിന്ദു പറഞ്ഞിടത്ത് അത് അവസാനിച്ചു.

പി.വി. അൻവറിന്റെ പുതിയ പാർട്ടി പ്രഖ്യാപനത്തിൽ ഒതുങ്ങിയെന്ന് എം.വി.ഗോവിന്ദൻ പരിഹസിച്ചു. പി.വി. അൻവറിനെ നായകനാക്കി വലിയ നാടകമാണ് നടന്നത്. എസ്.ഡി.പി.ഐ, ലീഗ് ജമാഅത്തെ ഇസ്‍ലാമി തുടങ്ങിയവരെ അഭിസംബോധന ചെയ്യേണ്ട അവസ്ഥയിലാണ് അൻവർ. എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. എ.ഡി.ജി.പിയുടെ സ്ഥാന​മാറ്റത്തോടെ എല്ലാം അവസാനിച്ചിട്ടില്ല. ആർ.എസ്.എസുമായുള്ള കൂടിക്കാഴ്ചയിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

പ്രധാനമന്ത്രി വയനാട് സന്ദർശനം കഴിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നിട്ടും കേന്ദ്രം ഒരു സഹായവും കേരളത്തിന് നൽകിയിട്ടില്ല. ഗവർണറെ ഉപയോഗിച്ച് കേരളത്തെ തകർക്കാനാണ് ശ്രമം നടക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. ഒരു തരം ഗർജനമാണ് ഇപ്പോൾ നടക്കുന്നത്. ഗവർണർ ഇപ്പോ വെറും കെയർ ടേക്കർ ഗവർണറാണ്. ഇത്തരം നടപടികൾ ആ സ്ഥാനത്ത് ഇരുന്ന് ചെയ്യുന്നത് ശരിയല്ല. ഭയപ്പെടുത്തുകയൊന്നും വേണ്ട. ഇതിനേക്കാൾ വലിയ ഭയപ്പെടുത്തൽ കണ്ടിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സർവകലാശാലകളിൽ തകർക്കാനുള്ള ഗവർണറുടെ നീക്കത്തിന് തിരിച്ചടിയാണ് എസ്.എഫ്.ഐയുടെ സർവകലാശാല ചരിത്ര വിജയം. സ്വർണക്കടത്ത് തടയേണ്ടത് കേരളമാണെന്നാണ് ഗവർണറുടെ വിചാരം. എം.കെ. മുനീറിന്റെ സ്വർണക്കടത്ത് ബന്ധം പുറത്തുവന്നിട്ടും അത് നൽകാൻ മാധ്യമങ്ങൾ തയ്യാറായില്ല. അമാന അംബ്രെസ്ലെ പങ്കാളികൾ സ്വർണക്കടത്ത് സംഘത്തിലെ പ്രതികളാണ്. എം.കെ. മുനീർ നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമാണെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്തി.

Tags:    
News Summary - MV Govindan says party is not intetended to file case against The Hindu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.