കൊച്ചി: പുരാവസ്തു വിൽപനയുടെ പേരിൽ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെതിരെ ഒരു കേസുകൂടി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു. പുരാവസ്തുക്കൾ കൈമാറിയ സന്തോഷിെൻറ പരാതിയിലാണ് കേസ്. ശിൽപങ്ങളും പുരാവസ്തുക്കളും മോൻസണിന് കൈമാറിയ വകയിൽ ലക്ഷങ്ങൾ ലഭിക്കാനുണ്ടെന്ന് പരാതിയിൽ പറയുന്നു.
മോൻസൺ ഇത് ക്രൈംബ്രാഞ്ചിനോട് സമ്മതിക്കുകയും ചെയ്തതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതോടെ തട്ടിപ്പുകേസുകളുടെ എണ്ണം അഞ്ചായി. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലിരിക്കെ സന്തോഷിൻെറ സാന്നിധ്യത്തിൽ മോൻസണിനെ ചോദ്യം ചെയ്തിരുന്നു.
മോശയുടെ അംശവടി, കൃഷ്ണെൻറ വെണ്ണ ഉറി അടക്കം മോൻസൺ പ്രചരിപ്പിച്ച വസ്തുക്കൾ കൈമാറിയത് സന്തോഷാണ്. ഇതുകൂടാതെയും പല പുരാവസ്തുക്കളും കൈമാറിയിട്ടുണ്ട്. ഇതിന് പ്രതിഫലമൊന്നും നൽകിയിട്ടില്ല.
തട്ടിപ്പ് കേസുകളിൽ ക്രൈംബ്രാഞ്ച് റേഞ്ച് ഐ.ജി സ്പർജൻ കുമാറിെൻറ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘം തെളിവുശേഖരണം ആരംഭിച്ചു. തിരുവനന്തപുരം സ്വദേശിയായ ശിൽപി സുരേഷിെൻറ പരാതിയിൽ മോൻസണിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
അതേസമയം, മോൻസണിെൻറ സാമ്പത്തിക ക്രയവിക്രയങ്ങൾ ദുരൂഹമായി തുടരുകയാണെന്നാണ് സൂചന. മോൻസണിന് പങ്കാളിത്തമുള്ള കമ്പനികളും ഇയാൾ നേതൃത്വം നൽകുന്നുവെന്ന് അവകാശപ്പെടുന്ന കമ്പനികളും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. കലിംഗ കല്യാൺ ഫൗണ്ടേഷൻ, കോസ്മോസ് ഗ്രൂപ്, മോൻസൺ എഡിഷൻ തുടങ്ങിയ കമ്പനികളെക്കുറിച്ചാണ് അന്വേഷിക്കുന്നത്.
ഇവയിൽ പാർട്ണർമാരാക്കാമെന്ന് പരാതിക്കാർക്ക് ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. ഡയറക്ടർ ബോഡ് യോഗം ചേർന്നതിെൻറ വിശദാംശങ്ങളും കൈമാറിയിരുന്നു. ഈ കമ്പനികളുടെയെല്ലാം നിജസ്ഥിതി, പാർട്ണർമാർ ആരെല്ലാം എന്നിവ സംബന്ധിച്ച അന്വേഷണമാണ് നടക്കുന്നത്.
ഇതിലൂടെ ബിനാമികളെയും പണം കൈമാറിയതിെൻറ വഴിയും കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘത്തിെൻറ നിഗമനം. പരിശോധനകൾ പൂർത്തിയാക്കി അടുത്തയാഴ്ച പുരാവസ്തുവിഭാഗം റിപ്പോർട്ട് കൈമാറും. ആഡംബര കാറുകൾ പരിശോധിച്ച് മോട്ടോർ വാഹന വകുപ്പും റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറും.
തൃശൂർ: പുരാവസ്തു ഇടപാടിെൻറ പേരിൽ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെതിരെ പരാതിയുമായി തൃശൂരിലെ വ്യവസായി ഹനീഷ് ജോർജ്. 17 ലക്ഷം വാങ്ങി മോൻസൻ വഞ്ചിച്ചെന്ന് കാണിച്ച് ഇ-മെയിൽ വഴി ഒല്ലൂർ പൊലീസിൽ പരാതി നൽകിയതായി ഹനീഷ് അറിയിച്ചു. നടത്തറ കാച്ചേരിയിലെ 'മിറായ് നിധി' ധനകാര്യ സ്ഥാപനത്തിെൻറ മാനേജിങ് ഡയറക്ടറാണ് ഹനീഷ്. സ്ഥാപനത്തിൽ നേരിട്ടെത്തി ഡോക്ടറെന്ന് മോൻസൻ പരിചയപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു.
ക്ഷണിച്ചതനുസരിച്ച് ഒരിക്കൽ എറണാകുളത്ത് പോയപ്പോൾ മോൻസെൻറ വീട്ടിലും പോയി. തെൻറ സ്ഥാപനത്തിെൻറ ശാഖ ഉദ്ഘാടന ചടങ്ങിൽ മോൻസൻ പങ്കെടുത്തിരുന്നു. ആഗസ്റ്റിൽ മോൻസെൻറ മകളുടെ വിവാഹ നിശ്ചയത്തിന് 17 ലക്ഷം രൂപ കടമായി ആവശ്യപ്പെട്ടു. തീയതി വെച്ച ചെക്ക് തരാമെന്നും പറഞ്ഞു. ഇതനുസരിച്ച് പല തവണകളായി അക്കൗണ്ട് വഴി പണം കൈമാറി. മകളുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കുകയും ചെയ്തു. പിന്നീടാണ് മോൻസനെക്കുറിച്ച വാർത്തകൾ കണ്ടത്. പണം തിരിച്ചുനൽകാത്ത സാഹചര്യത്തിലാണ് പരാതി. വഞ്ചനക്കെതിരെ നിയമ നടപടിയെടുക്കണമെന്നും ഹനീഷ് ജോർജ് ആവശ്യപ്പെട്ടു.
പുരാവസ്തു തട്ടിപ്പുകാരൻ മോൻസണിന്റെ മൂന്ന് ആഡംബര കാറുകള്‍കൂടി ചേർത്തലയിൽ കണ്ടെത്തി. അറസ്റ്റിനുമുമ്പ് മോൻസണ് കളവംകോടത്തെ വര്‍ക്ഷോപ്പില്‍ അറ്റകുറ്റപ്പണിക്കായാണ് കാറുകള്‍ നല്‍കിയത്. സഹായികള്‍ വഴിയാണ് കാറുകള്‍ ഇവിടെ എത്തിച്ചത്.
പഞ്ചാബ് രജിസ്ട്രേഷനിലുള്ള ബെന്‍സ്, കര്‍ണാടക രജിസ്ട്രേഷനിലുള്ള പ്രാഡോ, ഛത്തിസ്ഗഡ് രജിസ്ട്രേഷനിലെ ബി.എം.ഡബ്ല്യു കാറുകളാണിവ. വിവരം വര്‍ക്ഷോപ് അധികൃതര്‍ ക്രൈംബ്രാഞ്ചിന് കൈമാറി. രജിസ്ട്രേഷന് വിവരങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധിക്കുന്നുണ്ട്.
മോൻസൺ മാവുങ്കലിനെ ചേർത്തലയിലെ വീട്ടിൽനിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുമ്പോൾ വീടിനുപുറത്ത് രണ്ട് ആഡംബര കാറുകളുണ്ടായിരുന്നു. ഒന്ന് മോൻസണും മറ്റൊന്ന് സെക്യൂരിറ്റി ജീവനക്കാരും സഞ്ചരിച്ചിരുന്നതായിരുന്നു. ആഡംബര വാഹനങ്ങൾ എല്ലാം മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തവയാണ്. എന്നാൽ, മോൻസെൻറ പേരിൽ കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.