സമസ്തയെ തകർക്കാൻ ആർക്കും സാധിക്കില്ല; മന്ത്രി അബ്ദുറഹ്മാന് മറുപടിയുമായി ജിഫ്രി തങ്ങൾ

മലപ്പുറം: മുസ് ലിം ലീഗ് സമസ്തയെ തകർക്കാൻ ശ്രമിക്കുകയാണെന്ന മന്ത്രി വി. അബ്ദുറഹ്മാന്‍റെ പ്രസ്താവനക്ക് ശക്തമായ മറുപടിയുമായി സമസ്ത കേരള ജംഇയത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയെ തകർക്കാൻ ആർക്കും സാധിക്കില്ലെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു.

ലീഗ് തകർക്കുമെന്നും സമസ്ത തകരുമെന്നും വിശ്വാസമില്ല. സമസ്തയെ ആരും തകർക്കുന്നതായി അറിയില്ല. മന്ത്രിയുടെ പ്രസ്താവനയിൽ അദ്ദേഹത്തോടാണ് വിശദീകരണം ചോദിക്കേണ്ടതെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.

സമസ്തയിൽ വിഭാഗീയ പ്രവർത്തനം നടക്കുന്നില്ല. സംഘടനയെ ഉയർത്താനുള്ള പ്രവർത്തനമാണ് നടക്കുന്നത്. ആവേശഭരിതമായ പ്രവർത്തനമാണിത്. എന്നാൽ, ചിലർക്ക് ഇത് വിഭാഗീയ പ്രവർത്തനമായാണ് തോന്നുകയെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ അടക്കം ആർക്കും വധഭീഷണി ഉണ്ടാവാൻ പാടില്ല. ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിൽ പ്രതികരിക്കേണ്ടി വരും. സമൂഹ മാധ്യമങ്ങളെ വിട്ടുകളയണമെന്നും അതിൽ ആർക്കും യാതൊരു നിയന്ത്രണവുമില്ലെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു. 

Tags:    
News Summary - No one can break Samastha; Jifri Thangal replied to Minister V Abdurahiman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.