കൊച്ചി: പ്രളയത്തെത്തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകൾ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സർക്കാർ ഹൈകോടതിയിൽ.
അതേസമയം, പ്രളയബാധിതരെ സഹായിക്കാനുള്ള നിധിയിലേക്ക് ലഭിക്കുന്ന തുകക്ക് പ്രത്യേക കണക്കുണ്ടെന്നും ഇത് മുഴുവൻ പ്രളയബാധിതർക്കുതന്നെ നൽകുമെന്നും സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുന്ന തുക മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കുന്നത് തടയാൻ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശിനി എ.എ. ഷിബി നൽകിയ ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം.
2018 ആഗസ്റ്റ് ഒമ്പതുമുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കിട്ടുന്ന തുക പ്രളയ ദുരിതാശ്വാസത്തിനാണ് ഉപയോഗിക്കുന്നതെന്ന് വിശദീകരണത്തിൽ പറയുന്നു. പ്രളയബാധിതരുടെ പുനരധിവാസ, പുനർനിർമാണ പ്രക്രിയ പൂർത്തിയാകുന്നതുവരെ ഇത് തുടരും. പ്രത്യേക കണക്കിൽ സ്വീകരിക്കുന്ന തുകയുടെ ഒാഡിറ്റിങ് സമയാസമയങ്ങളിൽ നടത്തുന്നുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന തുകയും ചെലവിടുന്ന തുകയും പൊതുജനങ്ങൾക്ക് പരിശോധിക്കാനാകും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്ന സംഭാവനക്കാണ് ഇപ്പോൾ ആദായനികുതി നിയമത്തിലെ 80-ജി പ്രകാരം ഇളവ്. പ്രത്യേക അക്കൗണ്ടാക്കിയാൽ നികുതിയിളവ് നൽകാൻ കാലതാമസം നേരിടും. ഇത് സംഭാവന നൽകുന്നതിൽനിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുമെന്നും വിശദീകരണത്തിൽ പറയുന്നു. ഹരജി സെപ്റ്റംബർ 19ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.