മതിയായ അംഗബലമില്ല; ജോലിഭാരവും, ആക്രമണവും, പൊലീസ് സേനയിൽ കടുത്ത അതൃപ്തി

കോട്ടയം: മതിയായ അംഗബലം ഇല്ലാതെ ജോലിഭാരം വർധിച്ചതും അവധി പോലും ലഭിക്കാത്തതും നേരെയുള്ള ആക്രമണങ്ങളിലും പൊലീസ്സേനയിൽ കടുത്ത അതൃപ്തി. പ്രതിഷേധങ്ങളോട് സ്വീകരിക്കുന്ന വ്യത്യസ്ത സമീപനങ്ങളിലും കടുത്ത അമർഷം പുകയുകയാണ്.

മുഖ്യമന്ത്രിയുടെ നേതൃത്വം നൽകുന്ന നവകേരള സദസ്സ്, ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരായ പ്രതിഷേധങ്ങളും വലയ്ക്കുന്ന ഗവർണറുടെ അപ്രതീക്ഷിത സന്ദർശനങ്ങളും, ശബരിമലതീർഥാടനം, പ്രതിഷേധങ്ങൾ എല്ലാം മൂലം ദിവസങ്ങളായി ജോലിഭാരത്തിൽ വലയുകയാണ് പൊലീസുകാർ. അതിന് പുറമെയാണ് പൊലീസുകാരെ ആക്രമിക്കുന്ന സംഭവങ്ങളും.

പൊലീസുകാർക്ക് പരിക്കേൽക്കുന്ന സാഹചര്യമുണ്ടായിട്ടും അതിന് തടയിടാൻ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയും പൊലീസുകാർ ഉന്നയിക്കുന്നു. അവധി പോലും ലഭിക്കാതെ ദിവസങ്ങളോളം ജോലി ചെയ്യേണ്ട സാഹചര്യമാണുള്ളതെന്നും ഈ വിഷയത്തിൽ അസോസിയേഷനുകളുടെ ഇടപെടലുണ്ടാകണമെന്ന ആവശ്യവും സേനാംഗങ്ങൾ ഉന്നയിക്കുന്നു.

നവകേരള സദസ്സ് ആരംഭിച്ചത് മുതൽ പൊലീസുകാരുടെ നട്ടെല്ലൊടിയുകയാണ്. മിക്ക ജില്ലകളിലും ആവശ്യത്തിനുള്ള അംഗബലം സേനയിലില്ല. ഓരോ ജില്ലകളിലും സദസ്സ് നടക്കുമ്പോഴും അടുത്ത ജില്ലകളിൽ അതുമായി ബന്ധപ്പെട്ട സുരക്ഷാ ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു പൊലീസുകാർ. ക്യാമ്പുകളിൽ നിന്നുള്ള പൊലീസുകാരെ പല ജില്ലകളിലായാണ് വിന്യസിപ്പിച്ചത്.

ഇവർക്ക് കൃത്യമായ അവധി പോലും ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു. എസ്.എച്ച്.ഒമാർ ഉൾപ്പെടെ സ്റ്റേഷൻ ഡ്യൂട്ടിയിലുള്ള പൊലീസുകാരും ദിവസങ്ങളായി തിരക്കിലാണ്. ഓഫ് പോലും എടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും പൊലീസുകാർ പരാതിപ്പെടുന്നു. നവകേരള സദസ്സിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്ന വഴിയിലുണ്ടായേക്കാവുന്ന പ്രതിഷേധങ്ങൾ തടയുന്നതിന് പൊലീസ് ഏറെ പ്രയാസപ്പെടുന്ന കാഴ്ചയാണ് എങ്ങും കണ്ടുവരുന്നത്. സദസ്സ് നടക്കുന്ന ഇടങ്ങളിലെ സുരക്ഷ ഒരുക്കുന്ന ജോലി വേറെയും.

അതിന് പുറമെയാണ് ഗവർണറും എസ്.എഫ്.ഐയും തമ്മിലുള്ള പ്രശ്നങ്ങളും പ്രതിഷേധങ്ങളും. ഗവർണറുടെയും രാജ്ഭവന്‍റെയും സുരക്ഷ വർധിപ്പിച്ചതും പൊലീസിന്‍റെ ജോലിയാണ് കൂട്ടിയത്. അതിന് പുറമെയാണ് ശബരിമല തീർഥാടനത്തോടനുബന്ധിച്ച സുരക്ഷ ഒരുക്കുന്നതുൾപ്പെടെ ജോലിയും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പൊലീസുകാർ ദിവസങ്ങളായി ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട തിരക്കിലാണ്.

അതിന് പുറമെയാണ് ക്രമസമാധാന പരിപാലനം, കേസന്വേഷണം ഉൾപ്പെടെ കാര്യങ്ങളും. ഈ ജോലിക്കിടയിൽ ആക്രമിക്കപ്പെടുന്നതിലും പൊലീസുകാർ കടുത്ത അസംതൃപ്തരാണ്. ബുധനാഴ്ച കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടന്ന പൊലീസ് സ്റ്റേഷൻ, സെക്രട്ടേറിയറ്റ് മാർച്ചുകളിൽ പൊലീസുകാർ ആക്രമിക്കപ്പെട്ടെന്നും എന്നാൽ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസിന് കഴിയാത്തത് സേനാംഗങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയേയുള്ളൂയെന്നും സേനാംഗങ്ങൾ പറയുന്നു. അതിന്‍റെ പ്രതിഫലനമാണ് കഴിഞ്ഞദിവസം നടന്ന കെ.എസ്.യുവിന്‍റെ ഡി.ജി.പി ഓഫീസ് മാർച്ചിന് നേരെ പൊലീസിൽ നിന്നും കണ്ടതും.

വരും ദിവസങ്ങളിൽ പൊലീസിന്‍റെ ജോലിഭാരം വർധിപ്പിക്കുന്നതും നിർണായകവുമാണെന്നാണ് അവരുടെ വിലയിരുത്തൽ. എന്നാൽ ഭരണാനുകൂലികളോടും പ്രതിപക്ഷത്തോടും കൈക്കൊള്ളുന്ന സമീപനത്തിലെ വൈരുദ്ധ്യത്തിൽ സേനാംഗങ്ങളും അതൃപ്തരാണ്. ഭരണപക്ഷാനുകൂല സംഘടനാ നേതാക്കൾ അസഭ്യം ഉൾപ്പെടെ പറഞ്ഞിട്ടും അത് കേട്ട് നിൽക്കേണ്ടിവരുന്ന സംഭവങ്ങളിലും ഒരു വിഭാഗം ക്ഷുഭിതരാണ്. നവകേരള സദസ്സ് സമാപനത്തിലേക്ക് എത്തുമ്പോൾ കൂടുതൽ അനിഷ്ട സംഭവങ്ങളിലേക്ക് കടക്കുമോയെന്ന ആശങ്കയും പൊലീസുകാർക്കുണ്ട്.


Tags:    
News Summary - not having enough manpower; Work load, assault, severe dissatisfaction with the police force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.