'കാർഷിക ബില്ലിനെതിരായ പ്രമേയത്തെ എതിർത്തു'; മലക്കംമറിഞ്ഞ് ഒ. രാജഗോപാൽ

തിരുവനന്തപുരം: കാർഷിക ഭേദഗതി ബില്ലിനെതിരെ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ എതിർത്തിട്ടുണ്ടെന്ന് ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാൽ. മറിച്ചുള്ള പ്രസ്താവനകൾ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാറിൻെറ കാർഷിക നിയമത്തിനെതിരെ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ചത് വിവാദമാകുകയും ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കുകയും ചെയ്തതിനു പിന്നാലെയാണ് ഒ. രാജഗോപാലിൻെറ വിശദീകരണം.

നിലപാട് എന്താണെന്ന് കക്ഷി നേതാക്കളുടെ പ്രസംഗത്തിൽ ശക്തമായി പറഞ്ഞു. കേന്ദ്ര ബില്ലിനെ എതിർക്കുന്നില്ല. കേന്ദ്ര സർക്കാറിനെയും എതിർത്തിട്ടില്ല. വോട്ടെടുപ്പ് സമയത്ത് പ്രമേയത്തെ അനുകൂലിക്കുന്നവരെയും പ്രതികൂലിക്കുന്നവരെയും വേർതിരിച്ച് സ്പീക്കർ ചോദിച്ചില്ല. വേർതിരിച്ച് ചോദിക്കാതെ ഒറ്റ ചോദ്യമാക്കി ചുരുക്കുകയായിരുന്നുവെന്നും അദ്ദേഹം പത്രപ്രസ്താവനയിൽ വ്യക്തമാക്കി.

Full View

കാർഷിക നിയമം പിൻവലിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് ഒ. രാജഗോപാൽ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. നിയമസഭ കൊണ്ടുവന്ന പ്രമേയത്തിൽ ചില വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അത് ചൂണ്ടിക്കാണിച്ചുവെന്നുമായിരുന്നു അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നത്.

പ്രമേയം നിയമസഭയിൽ പാസാക്കിയത് ഐകകണ്ഠ്യേനയാണ്. ഒ. രാജഗോപാൽ പ്രമേയത്തിനെതിരെ ചർച്ചയിൽ സംസാരിച്ചെങ്കിലും വോട്ടെടുപ്പിൻെറ സമയത്ത് എതിർപ്പ് പ്രകടിപ്പിച്ചില്ല. ഇതോടെ പ്രമേയം ഒറ്റക്കെട്ടായി പാസാക്കുന്നതായി സ്പീക്കർ അറിയിക്കുകയായിരുന്നു.

ഇത് വിവാദമായതോടെ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതികരണവുമായി രംഗത്തെത്തി. രാജഗോപാൽ പറഞ്ഞത് എന്താണെന്ന് പരിശോധിക്കുമെന്നും അദ്ദേഹവുമായി സംസാരിക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. നേരത്തെ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയത്തിലും രാജഗോപാൽ വോട്ടിങ് ആവശ്യപ്പെടാതിരുന്നത് വിവാദമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.