അന്വേഷണസംഘം പിടിയിലായ പ്രതികളോടൊപ്പം 

ഷിപ്പിങ് കമ്പനിയിൽ ജോലി, ഓഫർ ലെറ്റർ വരെ അയച്ചുനൽകി; കൊല്ലം സ്വദേശിക്ക് നഷ്ടമായത് മൂന്ന് ലക്ഷം രൂപ

കൊട്ടാരക്കര: ഫേസ്ബുക്കിലൂടെ 'തൊഴിൽ പരസ്യം' നല്കി വാട്ട്സ്ആപ്പ് കോളുകളിലൂടെയും മെസ്സേജുകളിലൂടെയും ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത്‌ കൊല്ലം പോരുവഴി സ്വദേശിയുടെ മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നു ജയ്‌പൂർ സ്വദേശികൾ പിടിയിൽ. ജയ്‌പൂർ മാനസരോവർ സ്വദേശി മനീഷ് സെയ്ൻ (23), ജയ്‌പൂർ കരൗലി സ്വദേശി മോനു മഹാവർ (24), ജയ്‌പൂർ മാളവ്യ നഗർ സ്വദേശി അഭിഷേക് പറ്റുനി (23) എന്നിവരെയാണ് കൊല്ലം റൂറൽ സൈബർ ക്രൈം പാെലീസ് അറസ്റ്റ് ചെയ്തത്.

ഷിപ്പിങ് പ്ലേസ്‌മെന്‍റുമായി ബന്ധപ്പെട്ട് യോഗ്യതയുള്ള കൊല്ലം പോരുവഴി സ്വദേശിക്ക്  ഒഡിഷയിലെ നോർഡ് ബിസ്കെയ് ഷിപ്പിങ് കമ്പനിയിൽ  ജോലി തരപ്പെടുത്തി കൊടുക്കുന്നതിനായി പാസ്പോർട്ട്, ഫോട്ടോ, യോഗ്യത  സർട്ടിഫിക്കറ്റുകൾ എന്നിവ വാട്സആപ്പ് മുഖേന അയപ്പിച്ചു. തുടർന്ന് തട്ടിപ്പു സംഘം ഇരയുടെ വിശ്വാസ്യത നേടിയെടുത്ത് ഓഫർ ലെറ്റർ, എഗ്രിമെന്‍റ്, വിസലെറ്റർ എന്നിവയുടെ കോപ്പി വാട്സ്ആപ്പ് വഴി അയച്ചുകൊടുത്തു.  


അഞ്ച് തവണയായി മൂന്ന് ലക്ഷം രൂപ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. ഇത്രയും പണം അയച്ചു കൊടുത്തിട്ടും ജോലി നൽകാതെ വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് ഇത് തട്ടിപ്പാണെന്നു മനസ്സിലായത്.    

 

ഉടൻ തന്നെ സൈബർ ക്രൈം പാെലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി പ്രതികളുടെ അക്കൗണ്ടുകൾ മരവിപ്പിക്കാനും നഷ്ടപ്പെട്ട പണം ഭാഗികമായി അക്കൗണ്ടിൽ തടഞ്ഞു വെയ്ക്കാനും സാധിച്ചു. തുടർന്ന് കൊല്ലം റൂറൽ ജില്ല പാെലീസ് മേധാവി സുനിലിന്‍റെ നിർദ്ദേശാനുസരണം കേസ് രജിസ്റ്റർ ചെയ്തു. സൈബർ ക്രൈം പാെലീസ് ഇൻസ്പെക്ടർ എലിയാസ് പി. ജോർജിന്‍റെ നേതൃത്വത്തിൽ അന്വേഷണ സംഘം രണ്ടാഴ്ച രാജസ്ഥാനിൽ തങ്ങി നടത്തിയ ചിട്ടയായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്.

ആഡംബര ബൈക്കുകളും വില കൂടിയ മൊബൈൽ ഫോണുകളും പ്രതികൾ ഉപയോഗിച്ച് വന്നിരുന്നു. തങ്ങളെ അന്വേഷിച്ചു പാെലീസ് വരില്ല എന്ന വിശ്വാസത്തിലായിരുന്നു പ്രതികൾ. ജയ്‌പൂർ ഘാട് ഗേറ്റിലുള്ള സൈബർ ക്രൈം പാെലീസ് സ്റ്റേഷനിൽ കൊണ്ട് വന്നു പ്രതികളെ ചോദ്യം ചെയ്തപ്പോൾ ആദ്യം വിസമ്മതിച്ചു. പിന്നീട് പണം എ.ടി.എമ്മിൽ നിന്നും എടുത്ത് കൈമാറുന്ന ദൃശ്യങ്ങളും മറ്റ് രേഖകളും  കണ്ടതോടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഫേസ്ബുക് പ്രൊഫൈൽ നിർമിച്ച ലാഭശങ്കർ എന്ന രാജസ്ഥാൻ സ്വദേശിയെ കൂടി പിടികൂടാനുണ്ട്.  

ഒരു സോഷ്യൽ മീഡിയ പ്രൊഫൈലും, ബാങ്ക് അക്കൗണ്ടും, ഒരു മൊബൈൽ ഫോണും ഉണ്ടെങ്കിൽ ലക്ഷങ്ങൾ തട്ടാൻ കഴിയുമെന്ന് പ്രതികൾ പറയുന്നു.  ജയ്‌പൂർ സൈബർ ക്രൈം പാെലീസ്, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്  എന്നിവരുടെ സഹകരണവും കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസിന് ലഭിച്ചു. ജയ്‌പൂർ അഡിഷണൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ട്രാൻസിറ്റ് റിമാൻഡ് സഹിതം കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ 24 നു ഹാജരാക്കും. 

സൈബർ ക്രൈം പാെലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഏലിയാസ്‌ പി. ജോർജിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ സരിൻ സി.എസ്, സീനിയർ സി.പി.ഒ സൈറസ് ജോബ്, സി.പി.ഒ സജിത്ത് ജി.കെഎന്നിവർ ചേർന്നാണ് ജയ്‌പ്പൂരിൽ നിന്നും പ്രതികളെ പിടികൂടിത്.  

Tags:    
News Summary - online job scam kollam native loss 3 lac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.