വിമാനാപകട നഷ്ടപരിഹാര നടപടികള്‍ വേഗത്തിലാക്കാന്‍ ഏകജാലകം വേണം -ഉമ്മന്‍ചാണ്ടി

കോഴിക്കോട്: വിമാനാപകട ദുരന്തത്തില്‍പ്പെട്ടവരുടെ നഷ്ടപരിഹാര നടപടികള്‍ സുതാര്യവും വേഗത്തിലും ചെയ്തുതീര്‍ക്കാന്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണമെന്ന മലബാര്‍ ഡവലപമെന്‍റ് ഫോറം (എം.ഡി.എഫ്) ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മലബാര്‍ ഡവലപമെന്‍റ് ഫോറം നടത്തിയ സാന്ത്വനം വെബിനാര്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപകടം കഴിഞ്ഞ് 70 ദിവസം പിന്നിട്ടിട്ടും അര്‍ഹതപ്പെട്ട പ്രാഥമിക നഷ്ടപരിഹാരങ്ങള്‍ പുര്‍ണമായും കിട്ടിയില്ല. അത്യാവശ്യ രേഖകള്‍ തയ്യാറായി കിട്ടാന്‍ പോലും കാലതാമസം നേരിടുന്നു. അപകടത്തില്‍ പരിക്കുപറ്റിയവരും മരണപ്പെട്ടവരുടെ ബന്ധുക്കളും പരാതി ബോധിപ്പിച്ചപ്പോഴാണ് വിഷയത്തില്‍ സജീവമായി ഇടപെടുമെന്ന് ഉമ്മൻ ചാണ്ടി ഉറപ്പു നല്‍കിയത്.

തുടര്‍ ചികിത്സ അടക്കം വലിയ സാമ്പത്തിക ആവശ്യം ഓരോരുത്തര്‍ക്കും നിലനില്‍ക്കെ പരിക്കുപറ്റിയവര്‍ക്ക് സംസ്ഥാന, കേന്ദ്ര സർക്കാറുകൾ പ്രഖ്യാപിച്ച ധനസഹായം പോലും നേരാവണ്ണം ലഭിച്ചിട്ടില്ല. എയര്‍ ഇന്ത്യയുമായും കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പുമായും മന്ത്രിയുമായും വിഷയം സംസാരിക്കാമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

മരണപ്പെട്ടവരുടെ പോസ്റ്റ് മോര്‍ട്ടം രേഖകളിൽ പോലും തെറ്റുകള്‍ സംഭവിച്ചത് തിരുത്തിക്കിട്ടാന്‍ സര്‍ക്കാര്‍ ഒഫീസുകള്‍ കയറിയിറങ്ങുകയാണ് പലരും. ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാനാണ് ഏകജാലക സംവിധാനം ആരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. അപകടത്തില്‍ പരിക്കുപറ്റിയവരും മരണപ്പെട്ടവരുടെ ബന്ധുക്കളെയും അണിനിരത്തിക്കൊണ്ട് എം.ഡി.എഫ് ആരംഭിച്ച കരിപ്പുര്‍ വിമാനാപകട ആക്ഷന്‍ കൗണ്‍സിലാണ് സാന്ത്വനം പ്രോഗ്രാം നടത്തിയത്.

ജീവിതത്തിലുണ്ടാവുന്ന പ്രതിസന്ധികളെ മറികടക്കാനുള്ള കരുത്താര്‍ജ്ജിക്കുക എന്നത് മനഷ്യരുടെ പ്രത്യേകതയാണന്നും വി ഴ്ചകള്‍ താല്‍കാലികമാണന്നും അതിനാല്‍ തന്നെ ജീവിതത്തിലേക്കുള്ള തിരിച്ചു പോക്ക് അനായസമാണെന്നും വെബ്‌നാറില്‍ സാന്ത്വന ഭാഷണം നടത്തിയ മോട്ടിവേറ്ററും മജീഷ്യനുമായ പ്രഫസര്‍ മുതുകാട് പറഞ്ഞു. പലവിധ പ്രയാസങ്ങൾ കൊണ്ട് തളര്‍ന്നുപോയ അപകടത്തില്‍പ്പെട്ടവരെ സ്‌നേഹ വാക്കുകള്‍ കൊണ്ട് ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിക്കാന്‍ പ്രാപ്തമാക്കി മുതുകാടിന്‍റെ സാമീപ്യം.

എം.ഡി.എഫ് അഡ് വൈസറി ബോര്‍ഡ് ചെയര്‍മാന്‍ യു.എ നസീര്‍ ആധ്യക്ഷനായ വെബ്‌നാറില്‍ ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ ആഷിക്ക് പെരുമ്പാള്‍, ലീഗല്‍ സെല്‍ കണ്‍വീനര്‍ ഡോ. സജാദ് എന്നിവര്‍ കഴിഞ്ഞ 70 ദിവസമായി മരണപ്പെട്ടവരുടെ ആശ്രിതരും മറ്റ് യാത്രക്കാരും അനുഭവിച്ച വേദനകള്‍ പങ്കുവെച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ പലഭാഗത്തു നിന്നുണ്ടായ പ്രയാസങ്ങളില്‍ സാന്ത്വനമായി നിന്ന എം.ഡി.എഫ് പ്രവര്‍ത്തകരുടെ സേവനത്തെ അവര്‍ വാക്കുകള്‍ കൊണ്ട് അടയാളപ്പെടുത്തി.

എം.ഡി.എഫ് പ്രസിഡന്‍റ് എസ്.എ അബുബക്കര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ രക്ഷാധികാരി ഗുലാം ഹുസൈന്‍ കൊളക്കാടന്‍, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ സഹദ് പുറക്കാട്, ഹാരിസ് കോസ്‌മോസ്, മുഹമ്മദ് അന്‍സാരി കണ്ണൂര്‍, ആക്ഷന്‍ കൗണ്‍സില്‍ അംഗം മന്‍സൂര്‍ ഒ.കെ ബേപ്പൂര്‍ എന്നിവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.