തിരുവനന്തപുരം: നിയമസഭയിലെ നാടകീയ സംഭവങ്ങൾക്ക് പിന്നാലെ അടിയന്തരപ്രമേയത്തിന് അനുമതി നൽകിയിട്ടും പ്രതിപക്ഷം ചർച്ചക്ക് നിൽക്കാതെ പേടിച്ചോടിയെന്ന് ആരോപിച്ചും പ്രതിപക്ഷനേതാവിനെ കടന്നാക്രമിച്ചും മന്ത്രിമാർ. പി.രാജീവ്, എം.ബി. രാജേഷ്, കെ. രാജൻ എന്നിവർ സംയുക്ത വാർത്തസമ്മേളനം നടത്തിയാണ് മുഖ്യമന്ത്രിക്കായി പ്രതിരോധം തീർന്നത്. സഭ പിരിഞ്ഞതിന് തൊട്ടുടനെ നിയമസഭ മീഡിയ റൂമിലായിരുന്നു വാർത്തസമ്മേളനം. മാത്രമല്ല, വാർത്തസമ്മേളനത്തിനു ശേഷം ചാനലുകളിൽ പ്രത്യേകം അഭിമുഖവും അനുവദിച്ച ശേഷമാണ് മന്ത്രിമാർ മീഡിയ റൂം വിട്ടത്. നിയമസഭ ബഹളത്തെ തുടർന്ന് തിങ്കളാഴ്ച പിരിച്ചുവിട്ടതിന് കാരണക്കാർ പ്രതിപക്ഷമെന്നാണ് മന്ത്രിമാരുടെ ആരോപണം.
മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമർശം സംബന്ധിച്ച് അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സമ്മതിച്ചതോടെ പ്രതിപക്ഷം വെട്ടിലായെന്നും അതിനാലാണ് സഭ അലങ്കോലപ്പെടുത്തിയതെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. സഭാനടപടികൾ പെട്ടെന്ന് അവസാനിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ നാടകമാണ് അരങ്ങേറിയതെന്ന് അദ്ദേഹം വിമർശിച്ചു.
പ്രതിപക്ഷം ഭീരുക്കളാണെന്നും അടിയന്തര പ്രമേയം ചർച്ചക്ക് എടുത്തപ്പോൾ സഭയിൽനിന്ന് ഒളിച്ചോടിയെന്നും പറഞ്ഞ മന്ത്രി എം.ബി. രാജേഷ് പ്രതിപക്ഷ നേതാവിന് പക്വതയില്ലെന്ന് തെളിഞ്ഞെന്നും വിമർശിച്ചു.
പ്രതിപക്ഷ നേതാവ് തര്‍ക്കമുണ്ടാക്കുകയാണ് ചെയ്തത്. ആ തര്‍ക്കത്തില്‍ ഒരിടത്തും താനോ മുഖ്യമന്ത്രിയോ പറഞ്ഞ വാക്കുകള്‍ നീക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അടിയന്തരപ്രമേയം ചര്‍ച്ചക്കെടുത്താല്‍ ഭരണപക്ഷം എല്ലാം പറയുമെന്നുള്ള പേടിയാണ് പ്രതിപക്ഷത്തിനെന്ന് മന്ത്രി കെ. രാജൻ ആരോപിച്ചു. ഇതു കേവലം നിയമസഭാ ബഹിഷ്കരണമല്ല. ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ പ്രതിപക്ഷ നേതാക്കളില്‍ ഏറ്റവും ഭീരുവായ നേതാവ് വി.ഡി. സതീശനാണെന്നാണ് വൈകീട്ട് മാധ്യമങ്ങളെ കണ്ട മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പരിഹാസം. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയാല്‍ വി.ഡി. സതീശനെ സ്ട്രച്ചറില്‍ കൊണ്ടുപോകേണ്ടി വരും -റിയാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.