പാറ്റൂര്‍ ഭൂമി: വി.എസിന്‍െറ ഹരജിയില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായ തെളിവുകളും

 തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ വി.എസ് സമര്‍പ്പിച്ച ഹരിയില്‍ മൂന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ സ്വകാര്യ കമ്പനിയെ വഴിവിട്ട് സഹായിച്ചതിന്‍െറ രേഖകളും. ഉമ്മന്‍ ചാണ്ടിക്കുപുറമെ മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍, റവന്യൂ അഡീഷനല്‍ സെക്രട്ടറി ടി.കെ. വിജയകുമാര്‍, ജല അതോറിറ്റി മുന്‍ എം.ഡി അശോക് കുമാര്‍ സിങ്, അവരുതി മാള്‍ മാനേജ്മെന്‍റ് കമ്പനി ലിമിറ്റഡ് എം.ഡി. ജയേഷ്, ആര്‍ടെക് റിയല്‍ട്ടേഴ്സ് ലിമിറ്റഡ് എം.ഡി ടി.എസ്. അശോക് എന്നിവര്‍ക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹരജി.

50 വര്‍ഷംമുമ്പ് സ്ഥാപിച്ച പൈപ്പുകളുള്ള പുറമ്പോക്ക് ഭൂമി കൈയേറിയതിന് സ്വകാര്യ കമ്പനിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന വിജിലന്‍സ് ശിപാര്‍ശ അട്ടിമറിച്ചാണ് പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചത്. അതിന് ജല അതോറിറ്റിയുടെ അഭിപ്രായം ആരാഞ്ഞതുമില്ല. അവരുതി മാള്‍ മാനേജ്മെന്‍റ് കമ്പനി രജിസ്റ്റര്‍ ചെയ്ത വിലയാധാരത്തില്‍ 17 സെന്‍റ് പുറമ്പോക്ക് ഭൂമി അനധികൃതമായി ഉള്‍പ്പെടുത്തിയതായി അക്കൗണ്ടന്‍റ് ജനറലിന്‍െറ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇക്കാര്യം റവന്യൂ വകുപ്പിനെ അറിയിക്കുകയും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരന്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍, റവന്യൂ അണ്ടര്‍ സെക്രട്ടറി ടി.കെ. വിജയകുമാര്‍ മന$പൂര്‍വം കാലതാമസം വരുത്തിയതായും ഹരജിയില്‍ ആരോപിക്കുന്നു.

 പിന്നീട്, 2013ല്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ കമ്പനി കൈയേറിയതായി കണ്ടത്തെുകയും ക്രിമിനല്‍ കേസ് എടുക്കാന്‍ ശിപാര്‍ശ ചെയ്യുകയും ചെയ്തു. പിന്നീട് പൈപ്പ്ലൈന്‍ മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിക്ക് സ്വകാര്യ കമ്പനി എം.ഡി നിവേദനം നല്‍കി. എന്നാല്‍, സ്വകാര്യ കമ്പനിയുടെ ആവശ്യം ജലവിഭവ വകുപ്പും മന്ത്രിയും നിരസിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹം ഫയല്‍ വിളിച്ചുവരുത്തി. റവന്യൂ സെക്രട്ടറിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ലാന്‍ഡ് റവന്യൂ കമീഷണറും കൈയേറ്റം നടന്നതായി റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ അന്നത്തെ കലക്ടര്‍ മാത്രം അതിന് വിരുദ്ധമായ നിലപാടാണ് എടുത്തത്.

കലക്ടറുടെ റിപ്പോര്‍ട്ടില്‍ വിജിലന്‍സിന്‍െറ അഭിപ്രായം തേടണമെന്ന് റവന്യൂ വകുപ്പ് ശിപാര്‍ശ ചെയ്തെങ്കിലും ഇത് തള്ളിയ ഉമ്മന്‍ ചാണ്ടി  പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതായി ഹരജിയില്‍ ആരോപിക്കുന്നു. പിന്നീട് അദ്ദേഹത്തിന്‍െറ നിര്‍ദേശപ്രകാരം ഭരത് ഭൂഷണ്‍ പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കാനും നിര്‍ദേശിച്ചു. ഈ നിര്‍ദേശം അന്നുതന്നെ ഉമ്മന്‍ ചാണ്ടി അംഗീകരിച്ചതിന്‍െറ രേഖകളും വി.എസ് സമര്‍പ്പിച്ചിട്ടുണ്ട്.

Tags:    
News Summary - pattoor land scam oommen chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.