കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരെ പോക്സോ കേസ് പരാതി നൽകിയ പെൺകുട്ടിയോട് വൈദ്യപരിശോധനക്കെത്തിയ ഡോക്ടർമാർ മോശമായി പെരുമാറിയെന്ന് പരാതി. കളമശ്ശേരി പൊലീസിനാണ് പെൺകുട്ടി പരാതി നൽകിയത്. പോക്സോ കേസിൽ കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസമാണ് വൈദ്യപരിശോധനക്കെത്തിയത്.
ആലുവ താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാലാണ് മെഡിക്കൽ കോളജിൽ പരിശോധനക്കെത്തിയത്. കോവിഡ് പരിശോധന കഴിഞ്ഞ് വൈദ്യപരിശോധനക്ക് ഡോക്ടറെത്താൻ ഏറെ നേരം കാത്തിരിക്കേണ്ടിവന്നു. മൊഴി രേഖപ്പെടുത്താൻ വൈകീട്ട് മൂന്നിന് മജിസ്ട്രേറ്റ് കോടതിയിൽ എത്തേണ്ടതുണ്ടായിരുന്നു. ഇക്കാര്യം കൂടെവന്ന പൊലീസും ബന്ധുവും ഡോക്ടറെ അറിയിച്ചു.
ഉച്ചക്ക് രണ്ടിനുശേഷം പരിശോധനക്കുമുന്നോടിയായി മൂന്ന് ഡോക്ടർമാർ മുറിയിലേക്ക് വിളിപ്പിച്ച് മാനസികമായി പീഡിപ്പിക്കുകയായിരുെന്നന്നാണ് പെൺകുട്ടിയുടെ പരാതി. മോൻസണിനെ ന്യായീകരിക്കുന്ന രീതിയിലായിരുന്നു സംസാരമെന്നും കുടുംബപശ്ചാത്തലം പറഞ്ഞ് മാനസികമായി തളർത്താൻ ശ്രമിച്ചെന്നും പെൺകുട്ടി പരാതിപ്പെട്ടു. ബന്ധു ഭക്ഷണവുമായി എത്തിയപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയത്രെ. പിന്നീട് ബലമായി മുറി തുറന്ന് പുറത്തിറങ്ങി ഒപ്പമുണ്ടായിരുന്ന പൊലീസിനോട് ഇക്കാര്യങ്ങൾ വിശദീകരിച്ചു.
കോടതിയിലെത്തി മജിസ്ട്രേറ്റിനോടും ആശുപത്രിയിൽ നടന്ന കാര്യങ്ങൾ ബോധിപ്പിച്ചു. തുടർന്നാണ് ബുധനാഴ്ച കളമശ്ശേരി പൊലീസിൽ പരാതി നൽകിയത്. മോൻസണിെൻറ മകൻ ഇവിടെ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നും ഇയാളുടെ നേതൃത്വത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിെച്ചന്നും ആക്ഷേപമുണ്ട്. അതേസമയം, പെൺകുട്ടിയോട് മോശമായി സംസാരിച്ചിട്ടില്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. പരിശോധനക്ക് വന്ന പെൺകുട്ടി മുറിയിൽനിന്ന് ഇറങ്ങിപ്പോയെന്ന് ആശുപത്രി അധികൃതരും പൊലീസിനെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.