‘ആന മദിച്ചിട്ട് കുലുങ്ങാത്തത് കോഴി ചെനച്ചിട്ട് കുലുങ്ങില്ല, അൻവർ ചെയ്തത് ഒറ്റുകാരന്റെ ജോലി’; രൂക്ഷ വിമർശനവുമായി സജി ചെറിയാൻ

ഇടതുപക്ഷത്തോട് ചേർന്ന് നിന്നുകൊണ്ട് ഒറ്റുകാരന്റെ ജോലിയാണ് പി.വി അൻവർ ചെയ്തതെന്ന് മന്ത്രി സജി ചെറിയാൻ. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. സാമൂഹിക പ്രതിബദ്ധതയോ ആദര്‍ശമോ ഒന്നുമല്ല, അന്‍വറിന് മറ്റെന്തൊക്കെയോ നിക്ഷിപ്ത താൽപര്യങ്ങള്‍ ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഇന്നലെ വാർത്ത സമ്മേളനത്തിൽ നടത്തിയ ജൽപനങ്ങൾ. വർഗശത്രുക്കൾക്ക് വേണ്ടിയാണ് അൻവർ പണിയെടുക്കുന്നതെന്ന് വ്യക്തമാണ്. അന്വേഷണം പൂർത്തിയാക്കാൻ പോലും കാത്തുനിൽക്കാതെ അധിക്ഷേപവുമായി വന്നതോടെ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്നും മന്ത്രി വിമർശിച്ചു.

എല്ലാ തെറ്റായ പ്രവണതകൾക്കുമെതിരെ പൊരുതി പോരാട്ടങ്ങൾ നയിച്ച് ഉയർന്നുവന്ന പാർട്ടിയാണ് സി.പി.ഐ.എം. അസംഖ്യം പോരാട്ടങ്ങളിലൂടെ രക്തസാക്ഷികൾ ജീവൻ നൽകി ഊട്ടിയുറപ്പിച്ച അടിത്തറയിലാണ് പാർട്ടി നിലകൊള്ളുന്നത്. ആ പാർട്ടിയുടെ സമുന്നതനായ നേതാവാണ് സഖാവ് പിണറായി വിജയൻ. ആർ.എസ്.എസ് പരസ്യമായി വധഭീഷണി മുഴക്കുകയും തലക്ക് വിലയിടുകയും ചെയ്തയാളാണ് അദ്ദേഹം. രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച കാലം മുതൽ സംഘ്പരിവാറിനെതിരെ പോരാട്ടം നയിച്ച അദ്ദേഹത്തിനെ വലതുപക്ഷ ഓച്ചാരം വാങ്ങി അധിക്ഷേപിച്ചു കളയാം എന്ന് കരുതിയാൽ ആ പരിപ്പ് ഇവിടെ വേവില്ല എന്നോർക്കണം. ആന മദിച്ചിട്ട് കുലുങ്ങാത്തത് ഇനി കോഴി ചെനച്ചിട്ട് കുലുങ്ങാൻ പോകുന്നില്ലെന്നും സജി ചെറിയാൻ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പി.വി അൻവറിന്റെ നിലപാട് വ്യക്തിത്വമില്ലായ്മ. ഇടതുപക്ഷത്തോട് ചേർന്ന് നിന്നുകൊണ്ട് ഒറ്റുകാരന്റെ ജോലിയാണ് പി.വി അൻവർ ചെയ്തത്. അദ്ദേഹത്തെ നയിക്കുന്നത് സാമൂഹ്യ പ്രതിബദ്ധതയോ ആദര്‍ശമോ ഒന്നുമല്ല. അന്‍വറിന് മറ്റെന്തൊക്കെയോ നിക്ഷിപ്ത താല്പര്യങ്ങള്‍ ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഇന്നലെ പത്രസമ്മേളനത്തിൽ നടത്തിയ ജല്പനങ്ങൾ. ഇക്കാര്യത്തിൽ ഇതുവരെയുള്ള അയാളുടെ നിലപാടുകളില്‍ നിന്നും പ്രസ്താവനകളിൽ നിന്നും വർഗശത്രുക്കൾക്ക് വേണ്ടിയാണ് അൻവർ പണിയെടുക്കുന്നത് എന്ന് വ്യക്തമാണ്.

അൻവർ മുഖ്യമന്ത്രിക്ക് നൽകിയിട്ടുള്ള പരാതികളിന്മേൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം ഉന്നയിച്ച എല്ലാ ആരോപണങ്ങളും സർക്കാർ ​ഗൗരവതരമായ അന്വേഷണത്തിന് വിധേയമാക്കുകയാണ്. എന്നാൽ അന്വേഷണം പൂർത്തിയാക്കാൻ പോലും കാത്ത് നിൽക്കാതെ അധിക്ഷേപവുമായി വന്നതോടെ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഇവിടെയൊരു അന്വേഷണം നടക്കുമ്പോൾ അത് പൂർത്തിയാക്കുന്നതിന് മുമ്പ് പുകമറയുണ്ടാക്കുന്നത് എന്തിനാണ്? എന്തിനാണ് സി.പി.ഐ.എമ്മിനെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്?

എല്ലാ തെറ്റായ പ്രവണതകൾക്കുമെതിരെ പൊരുതി പോരാട്ടങ്ങൾ നയിച്ച് ഉയർന്നുവന്ന പാർട്ടിയാണ് സി.പി.ഐ.എം. സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും പാർശ്വവത്കരിക്കപ്പെട്ടവരുടേയും പ്രതീക്ഷയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. അസംഖ്യം പോരാട്ടങ്ങളിലൂടെ രക്തസാക്ഷികൾ ജീവൻ നൽകി ഊട്ടിയുറപ്പിച്ച അടിത്തറയിലാണ് പാർട്ടി നിലകൊള്ളുന്നത്.

Full View

വർഗീയതയോടും ഒരു തരത്തിലുള്ള വലതുപക്ഷ നിലപാടുകളോടും സന്ധിയില്ലാ സമരം നയിച്ചു കൊണ്ടിരിക്കുന്ന പാർട്ടിയാണിത്. ആ പാർട്ടിയുടെ സമുന്നതനായ നേതാവാണ് സ: പിണറായി വിജയൻ. ആർ.എസ്.എസ് പരസ്യമായി വധഭീഷണി മുഴക്കുകയും തലക്ക് വിലയിടുകയും ചെയ്തയാളാണ് അദ്ദേഹം. രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച കാലം മുതൽ സംഘ്പരിവാറിനെതിരെ പോരാട്ടം നയിച്ച അദ്ദേഹത്തിനെ വലതുപക്ഷ ഓച്ചാരം വാങ്ങി അധിക്ഷേപിച്ചു കളയാം എന്ന് കരുതിയാൽ ആ പരിപ്പ് ഇവിടെ വേവില്ല എന്നോർക്കണം. കേരളത്തിലെ സാധാരണക്കാരായ മനുഷ്യർ അവരുടെ പ്രതീക്ഷയായ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ​ഗവൺമെന്റിന് എതിരായി കെട്ടിച്ചമച്ചുണ്ടാക്കുന്ന ഇത്തരം ആരോപണങ്ങളെയും അതുമായി വരുന്നവരെയും അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യും. ആന മദിച്ചിട്ട് കുലുങ്ങാത്തത് ഇനി കോഴി ചെനച്ചിട്ട് കുലുങ്ങാൻ പോകുന്നില്ല.

Tags:    
News Summary - 'PV Anwar did the work of a spy'; Saji Cherian with severe criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.