പാലക്കാട്: പാത നവീകരണത്തെ തുടർന്ന് പ്രധാന ട്രെയിനുകൾ മണിക്കൂറുകൾ വൈകുന്നതും ലോക്കോ പൈലറ്റുമാരുടെ കുറവും റെയിൽവേയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഏറനാട്, വേണാട്, പരശുറാം, മാവേലി, അമൃത, മലബാർ എക്സ്പ്രസുകൾ ശരാശരി മൂന്ന് മണിക്കൂറിലേറെയാണ് വൈകിയോടുന്നത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കലും തുടരുകയാണ്. ദീർഘദൂര ട്രെയിനുകൾ ശരാശരി 30 മിനിറ്റ് മുതൽ മൂന്ന് മണിക്കൂർ വരെയാണ് വൈകിയോടുന്നത്.
വൈകിയോടലും റദ്ദാക്കലും മൂലം യാത്രക്കാർ എണ്ണം കുറഞ്ഞതായും വരുമാനം കുത്തനെ ഇടിഞ്ഞതായും മേഖലയിലുള്ളവർ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ 10 പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയത്. 2016 ആഗസ്റ്റിലെ കറുകുറ്റി അപകടത്തെതുടർന്ന് റെയിൽവേ ചുമതലയുള്ള മന്ത്രി ജി. സുധാകരൻ 2017 സെപ്റ്റംബർ 19ന് പാളം ഉടൻ നവീകരിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് കത്തെഴുതിയതിനെ തുടർന്നാണ് നവീകരണം വേഗത്തിലാക്കിയത്. മേയ് വരെ പ്രശ്നങ്ങൾ തുടരും. പ്രതിസന്ധി തുടർന്നാൽ കൂടുതൽ ആഭ്യന്തര സർവിസുകൾ റദ്ദാക്കാനും പുനഃക്രമീകരിക്കാനും സാധ്യതയുണ്ട്.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി നൂറിലേറെ ലോക്കോ പൈലറ്റുമാരുടെ ഒഴിവുകളാണുള്ളത്. ഇത് നികത്താൻ റെയിൽവേ ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്ന് ലോക്കോ റണ്ണിങ് സ്റ്റാഫ് അസോ. ആരോപിക്കുന്നു. വൈകിയോടുന്നതിനാൽ പലർക്കും വിശ്രമം പോലുമില്ല. മെഡിക്കൽ അവധി പോലും ലഭിക്കുന്നില്ല. കേരളത്തിലെ രണ്ട് ഡിവിഷനുകളിലേക്കായി ഇതര ഡിവിഷനുകളിൽനിന്ന് നൂറോളം സ്ഥലംമാറ്റ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. അവ പരിഗണിച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമെന്നും ഇവർ പറഞ്ഞു.
സംസ്ഥാനത്തെ ലാഭകരമല്ലാത്ത ട്രെയിനുകൾ റദ്ദാക്കാൻ നീക്കം നടക്കുന്നതായി സംശയമുണ്ടെന്ന് ആൾ കേരള റെയിൽവേ യൂസേഴ്സ് അസോ. പ്രസിഡൻറ് കെ.ജെ. പോൾ മാൻവട്ടം ആരോപിച്ചു. ബ്രോഡ്ഗേജാക്കിയ പാലക്കാട്-പൊള്ളാച്ചി പാതയിൽ ഒരു പാസഞ്ചർ ട്രെയിൻ മാത്രമാണ് ഓടുന്നതെന്നും ഇദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.