കൊച്ചി: മണിക്കൂറുകളായി തുടർച്ചയായി പെയ്യുന്ന മഴയിൽ മുങ്ങി കൊച്ചി. നഗരത്തിെൻറ വിവിധയിടങ്ങളിൽ ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, എം.ജി റോഡ്, കലൂർ എന്നിവിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. തൃപ്പൂണിത്തുറ പേട്ടയിൽ ഒരു കിലോമീറ്ററിലധികം റോഡ് വെള്ളത്തിലായത് ഗതാഗത തടസം സൃഷ്ടിച്ചിരിക്കുകയാണ്. ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് പശ്ചിമ കൊച്ചിയിലാണ്.
പള്ളുരുത്തിയിലെ നിരവധി സ്ഥലങ്ങളാണ് മുങ്ങിയിരിക്കുന്നത്. പനമ്പിള്ളിനഗർ, സൗത്ത് കടവന്ത്ര, തോപ്പുംപടി എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കോവിഡ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന ചെല്ലാനം, പശ്ചിമ കൊച്ചിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഴ ശക്തമാകുന്നതിൽ ആളുകൾ ഭീതിയിലാണ്. കൊച്ചി നഗരത്തിലെ ഉദയ കോളനിയിൽ വീടുകൾക്കുള്ളിൽ വെള്ളം കയറിയിട്ടുണ്ട്. കുമ്പളങ്ങിയിലും സ്ഥിതി രൂക്ഷമാണ്.
മഴ തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് കൊച്ചി. ഏതാനും മണിക്കൂർ നീണ്ടുനിന്ന മഴയിൽ തന്നെ നഗരം വെള്ളത്തിലായതോടെ ജില്ല ഭരണകൂടം വെള്ളക്കെട്ട് ഒഴിവാക്കാൻ നടപ്പാക്കിയ ബ്രേക് ത്രൂ പദ്ധതി ഫലം കണ്ടില്ലെന്ന അഭിപ്രായമാണ് ജനങ്ങളിൽ നിന്ന് ഉയരുന്നത്. വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും മറ്റും നാളുകളോളം നീണ്ടുനിന്ന നിർമാണ പ്രവർത്തനങ്ങളാണ് കൊച്ചിയിൽ നടന്നത്. ഇതിെൻറ പ്രയോജനമുണ്ടായില്ലെന്നാണ് പൊതുജനാഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.