ആർ.എസ്.എസ് കൂടിക്കാഴ്ച: എ.ഡി.ജി.പി അജിത് കുമാറിന്‍റെ മൊഴിയെടുക്കുന്നു

തിരുവനന്തപുരം: ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി എ.ഡി.ജി.പി അജിത് കുമാറിന്‍റെ മൊഴിയെടുക്കുന്നു.

പൊലീസ് അസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ് മൊഴിയെടുക്കുന്നത്. ഇത് രണ്ടാം തവണയാണ് സംഭവത്തിൽ എ.ഡി.ജി.പിയുടെ മൊഴി രേഖപ്പെടുത്തുന്നത്. അൻവർ ഉന്നയിച്ച ആരോപണങ്ങളിലും അജിത് കുമാറിന്‍റെ മൊഴി രേഖപ്പെടുത്തും. 2023 മേയ് 22ന് തൃശൂരിൽ ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ച, ഇതിന്‍റെ 10ാം ദിവസം ജൂൺ രണ്ടിന് തിരുവനന്തപുരം കോവളത്തെ ഹോട്ടലിൽ ആർ.എസ്.എസ് നേതാവ് രാം മാധവുമായി നടത്തിയ കൂടിക്കാഴ്ച എന്നിവയാണ് സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കുന്നത്.

കൂടിക്കാഴ്ച വിവരം പുറത്തുവന്നത് സർക്കാറിനെ ഗുരുതര പ്രതിസന്ധിയിലാക്കിയിരുന്നു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പദവിയിൽനിന്ന് അജിത് കുമാറിന്‍റെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് സഖ്യ കക്ഷികൾ ഉൾപ്പെടെ രംഗത്തുവന്നിരുന്നു. കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണം സാധ്യമാകില്ല എന്നതാണ് പ്രധാന വെല്ലുവിളി. കൂടിക്കാഴ്ചയിൽ സർവിസ് ചട്ടലംഘനമോ ഔദ്യോഗിക പദവി ദുരുപയോഗമോ ഉണ്ടെങ്കിൽ മാത്രമേ നടപടിക്ക് സാധ്യതയുള്ളൂ. എന്നാൽ, കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണം സാധ്യമാകാത്തതിനാൽ ആർ.എസ്.എസിന്‍റെ ഉന്നത നേതാക്കളായ ഹൊസബാലെയുടെയും രാം മാധവിന്‍റെയും മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘത്തിന് കഴിയില്ല.

അതേസമയം, അജിത് കുമാറിനൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്ത ആർ.എസ്.എസ് നേതാവ് എ. ജയകുമാറിന്‍റെയും കണ്ണൂർ സ്വദേശിയായ വ്യവസായി അടക്കമുള്ളവരുടെയും മൊഴിയെടുക്കാനാണ് ഡി.ജി.പിയുടെ തീരുമാനം.

ഈ കൂടിക്കാഴ്ചകളിൽ സർവിസ് ചട്ടലംഘനമുണ്ടോ എന്ന കണ്ടെത്തലിനാണ് മുൻഗണന. എ.ഡി.ജി.പി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോ, കൂടിക്കാഴ്ചക്ക് അനുമതി തേടിയോ എന്നീ കാര്യങ്ങൾ അന്വേഷിക്കും.

എന്നാൽ, കൂടിക്കാഴ്ചയുടെ ഉദ്ദേശ്യമോ, കൂടിക്കാഴ്ചയിൽ സംസാരിച്ച കാര്യങ്ങളോ കണ്ടെത്തൽ ശ്രമകരമാണ്. എ.ഡി.ജി.പിയുടെയും കൂടിക്കാഴ്ചയിൽ പങ്കെടുത്തവരുടെയും മൊഴികൾ രേഖപ്പെടുത്തുന്നതിനപ്പുറം അന്വേഷണം മുന്നോട്ടു പോകില്ലെന്ന് ചുരുക്കം. സർവിസ് ചട്ടലംഘനമോ ഔദ്യോഗിക പദവി ദുരുപയോഗമോ കണ്ടെത്തിയാലും നിയമലംഘനമായി കണക്കാക്കാനാവില്ലെന്നും സ്വകാര്യ സന്ദർശനമായിരുന്നു എന്ന് വിശദീകരിച്ചാൽ അന്വേഷണത്തിന്‍റെ പ്രസക്തി ഇല്ലാതാകുമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഏജന്‍റായാണ് അജിത്കുമാറിന്‍റെ കൂടിക്കാഴ്ചയെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം.

Tags:    
News Summary - RSS meeting: ADGP Ajit Kumar statement taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.