ശബരിമല മേൽശാന്തി: 'സവർണ മാടമ്പിമാർക്ക് കാലം മാറിയത് മനസിലാകുന്നില്ലെ'ന്ന് എസ്.എൻ.ഡി.പി യോഗം മുഖപത്രം

കോഴിക്കോട്: ശബരിമല മേൽശാന്തി മലയാള ബ്രാഹ്മണനായിരിക്കണം എന്ന വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹരജി ഹൈകോടതി ദേവസ്വം ബെഞ്ച് പരിഗണിക്കവെ വിഷയത്തിൽ രൂക്ഷ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം മുഖപത്രം. ഡിസംബർ 15ന് പ്രസിദ്ധീകരിച്ച യോഗനാദത്തിലെ മുഖപ്രസംഗത്തിലാണ് മേൽശാന്തി നിയമനം സംബന്ധിച്ച് പ്രതികരണമുള്ളത്.

കാലം മാറിയിട്ടും ലോകം ഇത്ര പുരോഗമിച്ചിട്ടും അവർണ ജനതയോടുള്ള വിവേചനങ്ങളും അവഹേളനങ്ങളും അഭംഗുരം തുടരുകയാണ്. നൂറ്റാണ്ടു കഴിഞ്ഞിട്ടും ജാതിയുടെ നീരാളിപ്പിടിത്തത്തിൽ നിന്ന് കേരളം മുക്തമായിട്ടില്ലെന്ന് പറയേണ്ടി വരുന്നത് നിരാശാജനകമാണ്. ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ മേൽശാന്തി നിയമനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുവർത്തിക്കുന്ന പിന്തിരിപ്പൻ നിലപാട് പച്ചയായ ജാതി വിവേചനവും അയിത്തവുമാണ്. ഇത് തിരുത്താനുള്ള ബാധ്യത സംസ്ഥാന സർക്കാരും കേരള സമൂഹവും ഏറ്റെടുക്കണമെന്നും എഡിറ്റോറിയൽ ചൂണ്ടിക്കാട്ടുന്നു.

മുഖപ്രസംഗത്തിന്‍റെ പൂർണരൂപം:

സഹസ്രാബ്ദങ്ങളായി ഇന്ത്യൻ ജനസമൂഹത്തിന്റെ ശാപമാണ് ജാതിവ്യവസ്ഥ. കാലം മാറിയിട്ടും ലോകം ഇത്ര പുരോഗമിച്ചിട്ടും അവർണ ജനതയോടുള്ള വിവേചനങ്ങളും അവഹേളനങ്ങളും അഭംഗുരം തുടരുകയാണ്. സർക്കാരുകളും സർക്കാർ സംവിധാനങ്ങളും നീതിന്യായ വ്യവസ്ഥകളും അതിൽനിന്ന് മുക്തമല്ല. സുപ്രീംകോടതി വിധികളും സർക്കാർ ഉത്തരവുകളുമൊന്നും ഇത്തരം വിവേചനങ്ങൾക്ക് അന്ത്യം കുറിക്കുന്നുമില്ല.

ജനകോടികൾ ഒഴുകിയെത്തുന്ന ശബരിമല അയ്യപ്പ ക്ഷേത്രത്തിന്റെ മേൽശാന്തിയോളം ആദരണീയമായ ഒരു പൗരോഹിത്യപദവി ഇന്ത്യയിൽ വേറെയില്ല. തന്നെ തേടിവരുന്ന മനുഷ്യനോട് അത് നീ തന്നെയാകുന്നു എന്ന് പറയുന്ന ഉപനിഷത്ത് സൂക്തമായ തത്വമസിയാണ് ശബരീശന്റെ ആപ്തവാക്യം. ഭക്തനും ദൈവവും ഒന്നാകുന്ന അയ്യപ്പസന്നിധിയിൽ ജാതിക്കും മതത്തിനും ഒരു പ്രസക്തിയുമില്ല. എന്നാൽ ശബരിമല ഭരിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിനാകട്ടെ ജാതിയാണ് എല്ലാം.

ശബരിമല മേൽശാന്തി പദവിയിലേക്ക് മലയാള ബ്രാഹ്മണരെ മാത്രമാണ് ദേവസ്വം ബോർഡ് ഒരു വർഷത്തേക്ക് നിയമിക്കുന്നത്. ഇത്തരം ജാതിവിവേചനം ഭരണഘടനാ വിരുദ്ധമാണെന്ന് 2002ൽ സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. 2014ൽ കേരളത്തിലെ അഞ്ച് ദേവസ്വം ബോർഡുകളിലെ ഒരു നിയമനത്തിലും ജാതി പരിഗണിക്കരുതെന്ന് അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. പക്ഷേ ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന വിധം ഈ വിഷയവുമായി ഒരു ബന്ധവുമില്ലാത്ത ഹൈകോടതി ഉത്തരവും പൊക്കിപ്പിടിച്ച് ദേവസ്വം ബോർഡ് ധിക്കാരം തുടരുകയും ചെയ്യുന്നു. ബ്രാഹ്മണ്യം ജന്മസിദ്ധമാണെന്ന മൂഢവിശ്വാസത്തിലാണ് ഇക്കൂട്ടർ. ഇത് നിലനിറുത്താനായി പലവിധ തന്ത്രങ്ങളാണ് അലംബിക്കുന്നത്. ദേവസ്വം ബോർഡ് സ്വയംഭരണ സ്ഥാപനമെന്ന ന്യായം പറഞ്ഞ് ഇക്കാര്യത്തിൽ ഇടപെടാൻ മടിക്കുകയായിരുന്നു ഇത്രയും കാലം സംസ്ഥാനം ഭരിച്ച വിവിധ സർക്കാരുകൾ. കേരളത്തിന്റെ നവോഥാന മൂല്യങ്ങൾക്ക് തന്നെ ബോർഡ് നിലപാട് അപമാനകരമാണെന്ന് പിണറായി സർക്കാരെങ്കിലും തിരിച്ചറിയണം.

കേരളത്തിലെ അഞ്ച് ദേവസ്വം ബോർഡുകളിലെ പ്രധാനപ്പെട്ട ഒരു ക്ഷേത്രത്തിലും അവർണ വിഭാഗക്കാർ മേൽശാന്തി പോയിട്ട് കീഴ്ശാന്തിയോ കഴകക്കാരനോ പോലും ആയിട്ടില്ല. ശബരിമല കൂടാതെ ഏറ്റുമാനൂർ, വൈക്കം, തിരുവല്ല, കോട്ടയം തിരുനക്കര, തൃപ്പൂണിത്തുറ, വടക്കുംനാഥൻ, കൊടുങ്ങല്ലൂർ, ചോറ്റാനിക്കര, ഗുരുവായൂർ, കൂടൽമാണിക്യം ക്ഷേത്രങ്ങളിലെല്ലാം ഇതാണ് അവസ്ഥ. 2002 മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അബ്രാഹ്മണരായ ശാന്തിക്കാരുണ്ട്. കൊച്ചിൻ, മലബാർ ദേവസ്വങ്ങളിൽ 2015ലാണ് ഇവരെത്തിയത്. ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങളിൽ മരുന്നിന് പോലും ഒരാളില്ല. കീഴ്‌വഴക്കം, പാരമ്പര്യം, കാരായ്മ, താൽകാലിക നിയമനം തുടങ്ങിയ ന്യായങ്ങളാണ് അബ്രാഹ്മണരെ ഈ ജോലിയിൽനിന്ന് അകറ്റി നിറുത്താൻ ഇക്കാലത്തും പറയുന്നത്.

ശബരിമലയിൽ മേൽശാന്തിയെ കൂടാതെ ഉൾകഴകം എന്ന പേരിൽ ദേവസ്വം ബോർഡിന്റെ തന്നെ കീഴ്ശാന്തി തസ്തികയുണ്ട്. സീനിയോറിറ്റിയുടെ പേരിൽ വർഷാവർഷം നടക്കുന്ന ഈ നിയമനത്തിനും അബ്രാഹ്മണരെ പരിഗണിക്കാറില്ല. ഏറ്റുമാനൂർ, വൈക്കം ക്ഷേത്രങ്ങളിൽ കീഴ്ജാതിക്കാർ വരുമെന്നതിന്റെ പേരിൽ കഴകം തസ്തികകൾ പോലും ഒഴിച്ചിടുകയാണ് പതിവ്.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ പ്രമുഖ ക്ഷേത്രങ്ങളിലാകട്ടെ ജാതിഭ്രാന്ത് കൊടികുത്തി വാഴുകയാണ്. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ആനപ്പുറത്ത് കയറുന്നവർക്കും പൂണൂൽ വേണം. നമസ്കാര മണ്ഡപത്തിൽ ബ്രാഹ്മണർ മാത്രമേ നമസ്കരിക്കാവൂ. ശ്രീകോവിലിനുള്ളിൽ തന്ത്രിക്കും മേൽശാന്തിക്കും മാത്രമാണ് പ്രവേശനം. തിടപ്പള്ളിയിലും അങ്ങനെ തന്നെ. 20,000 രൂപ നൽകി പാപമോചനത്തിന് ബ്രാഹ്മണന്റെ കാലുകഴുകിച്ചൂട്ടു നടത്തുന്ന വഴിപാട് പോലും ഇവിടെ നടക്കുന്നുണ്ട്. വടക്കുംനാഥൻ ക്ഷേത്രത്തിലും തിരുവില്വാമലയിലും ഇതൊക്കെ തന്നെയാണ് കീഴ്‌വഴക്കം.

പല പ്രമുഖ ക്ഷേത്രങ്ങളിലും തന്ത്രിസ്ഥാനവും മേൽശാന്തി പദവിയും കാരായ്മയാണ്. അതായത് പ്രത്യേക കുടുംബത്തിന് പാരമ്പര്യാവകാശമാണ്. ശ്രീകോവിലുകൾ അബ്രാഹ്മണർക്ക് അപ്രാപ്യമാക്കുന്ന മറ്റൊരു സംവിധാനമാണിത്. പ്രത്യേക കുടുംബങ്ങളിൽ അനന്തരാവകാശികൾ ഇല്ലെങ്കിലോ പദവി വേണ്ടെന്ന് വയ്ക്കുകയോ ചെയ്താൽ മാത്രമാണ് ഈ തസ്തികളിലേക്ക് മറ്റുള്ളവരെ നിയമിക്കൂ. കാരായ്മ സമ്പ്രദായം എടുത്തുകളയേണ്ട കാലമായെന്ന് ദേവസ്വം ബോർഡുകൾ തിരിച്ചറിയണം.

പൂജാരിമാരുടെ കാര്യം ഇങ്ങനെയാണെങ്കിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൺട്രോൾ ക്ഷേത്രങ്ങളായ പ്രശസ്തമായ തൃശൂർ തിരുവമ്പാടി, പാറമേക്കാവ്, ശങ്കരൻകുളങ്ങര ക്ഷേത്രങ്ങളിൽ സ്ഥിതി ഇതിലും ദയനീയമാണ്. ഈ ക്ഷേത്രങ്ങളിലെ ഭരണസമിതിയിലോ പൊതുസമിതിയിലോ ഈഴവരാദി പിന്നാക്ക സമുദായങ്ങൾക്ക് അംഗത്വം പോലും നൽകില്ല. ഇതിനെതിരെ പലതവണ കോടതിവിധികളുണ്ടായിട്ടും സാംസ്കാരിക തലസ്ഥാനത്തെ സവർണമാടമ്പിമാർക്ക് കാലം മാറിയത് മനസിലാകുന്നില്ല. കർശന നടപടികളെടുക്കാൻ ദേവസ്വം ബോർഡിനും സർക്കാരിനും മുട്ടുവിറക്കുകയും ചെയ്യും.

മേൽപ്പറഞ്ഞവയെല്ലാം സർക്കാരിന് പരോക്ഷമായി നിയന്ത്രണമുള്ള ദേവസ്വം ബോർഡുകളുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളിലെ കാര്യങ്ങളാണെങ്കിൽ കോടികൾ വരുമാനമുള്ള പല കുടുംബ, സ്വകാര്യക്ഷേത്രങ്ങളിൽ നടക്കുന്നത് പച്ചയായ ജാതിക്കളി തന്നെയാണ്. അടിച്ചുതളിക്കാരൊഴികെ മറ്റൊരു തസ്തികകളിലും ഇവിടെ അവർണരെ പരിഗണിക്കുന്ന പതിവില്ല. പ്രബുദ്ധ കേരളമെന്ന് അഭിമാനിക്കാൻ തക്ക കാര്യങ്ങളൊന്നും ഇവിടെയില്ലെന്ന യാഥാർഥ്യം ഇനിയെങ്കിലും മലയാളികൾ തിരിച്ചറിയണം.

ബ്രാഹ്മണർ വിശേഷിച്ച് നമ്പൂതിരി സമൂഹത്തിലെ പുതിയ തലമുറ പൗരോഹിത്യത്തിൽ നിന്ന് അകലുകയാണ്. ഉന്നത വിദ്യാഭ്യാസമുള്ള തലമുറയ്ക്ക് ഈ ജോലിയോട് താത്പര്യമില്ല. വിദ്യാസമ്പന്നരായ ബ്രാഹ്മണ യുവതികൾക്ക് പുരോഹിതരായ യുവാക്കളെ വിവാഹം കഴിക്കാനും താത്പര്യമില്ലത്രെ. സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങളും ജോലിയുടെ കാഠിന്യവും അസമയത്തുള്ള ജോലിക്രമവും മറ്റുമാകാം കാരണം. ഈ യാഥാർത്ഥ്യം കണക്കിലെടുത്താൽ പകരം മറ്റുള്ളവർ വന്നേ തീരൂ. കഴിവും പാണ്ഡിത്യവുമുള്ള ധാരാളം അബ്രാഹ്മണർ ഈ രംഗത്തുണ്ട്. അവർക്ക് മാന്യമായ അവസരമൊരുക്കിയില്ലെങ്കിൽ ഭാവിയിൽ ഇവരും ഈ മേഖലയിൽ നിന്ന് അകന്നുപോകും.

ജാതിവിവേചനങ്ങൾക്കെതിരെ ലോകാരാദ്ധ്യനായ ശ്രീനാരായണ ഗുരുദേവനും മഹാത്മ അയ്യങ്കാളിയും പോലുള്ള മഹാരഥന്മാരുടെ പോരാട്ടം നടന്ന മണ്ണാണിത്. നൂറ്റാണ്ടു കഴിഞ്ഞിട്ടും ജാതിയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് കേരളം മുക്തമായിട്ടില്ലെന്ന് പറയേണ്ടിവരുന്നത് നിരാശാജനകമാണ്. ശബരിമല അയ്യപ്പക്ഷേത്രത്തിലെ മേൽശാന്തി നിയമനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുവർത്തിക്കുന്ന പിന്തിരിപ്പൻ നിലപാട് പച്ചയായ ജാതിവിവേചനമാണ്. അയിത്തമാണ്. ഇത് തിരുത്താനുള്ള ബാധ്യത സംസ്ഥാന സർക്കാരും കേരള സമൂഹവും ഏറ്റെടുക്കണം.

Tags:    
News Summary - Sabarimala Melsanthi Appointed: SNDP Yogam Mouthpiece Yoganadam Editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT