അഡ്വ. കെ.എസ്. ഷാൻ
മണ്ണഞ്ചേരി (ആലപ്പുഴ): സ്കൂട്ടറിൽ പോകുകയായിരുന്ന എസ്.ഡി.പി.ഐ നേതാവിനെ കാറിടിപ്പിച്ച് തെറിപ്പിച്ച ശേഷം വെട്ടിക്കൊന്നു. സംസ്ഥാന സെക്രട്ടറി പൊന്നാട് അൽഷാ ഹൗസിൽ അഡ്വ. കെ.എസ്. ഷാനാണ് (38) കൊല്ലപ്പെട്ടത്. മണ്ണഞ്ചേരി പൊലീസ് മരണം സ്ഥിരീകരിച്ചു.
ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജങ്ഷനിൽ ആയിരുന്നു സംഭവം. വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ഷാെൻറ പിന്നിൽ കാർ ഇടിപ്പിക്കുകയും റോഡിൽ വീണ ഇയാളെ കാറിൽ നിന്നിറങ്ങിയ നാലോളം പേർ വെട്ടുകയുമായിരുന്നു.
കൈകാലുകൾക്കും വയറിനും തലക്കും വെട്ടേറ്റിട്ടുണ്ട്. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാനെ പിന്നീട് അടിയന്തര ശസ്ത്രക്രിയക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി 12ഓടെ മരണപ്പെടുകയായിരുന്നു.
അക്രമി സംഘം ആ കാറിൽ തന്നെ കടന്നുകളഞ്ഞു. നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അടുത്ത വീട്ടിലെ സി.സി ടി.വിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ആലപ്പുഴ ഡിവൈ.എസ്.പി എം. ജയരാജ്, നോർത്ത് സി.ഐ കെ.പി. വിനോദ്, മണ്ണഞ്ചേരി എസ്.ഐ കെ.ആർ. ബിജു, മാരാരിക്കുളം എസ്.ഐ സിസിൽ ക്രിസ്ത്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഭാര്യ: ഫൻസില. മക്കൾ: ഹിബ ഫാത്തിമ, ലിയ ഫാത്തിമ. ഷാനിന്‍റെ കബറടക്കം വൈകീട്ട് മൂന്ന് മണിക്ക് മണ്ണഞ്ചേരി പൊന്നാട് പള്ളി ഖബർസ്ഥാനിൽ നടക്കും.
ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.