കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വിതരണം വൈകരുതെന്ന് വീണ്ടും ഹൈകോടതി. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകണമെന്നും ഒരു കാരണവശാലും പത്തിനപ്പുറം പോകരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ താക്കീത് നൽകി.
ഇതേ നിർദേശം നേരത്തേ നൽകിയിരുന്നെങ്കിലും നവംബറിലെ ശമ്പളം ഇതുവരെ നൽകാത്തത് ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ.
ജീവനക്കാർ കൂടുതൽ സമയം ജോലി ചെയ്യണമെന്ന് നിർദേശം നൽകിയത് കെ.എസ്.ആർ.ടി.സിക്ക് സഹായകമാകാനാണെന്ന് കോടതി പറഞ്ഞു. ഇതിലൂടെ പൊതുതാൽപര്യവും സംരക്ഷിക്കപ്പെടുമെന്നും കരുതി. എന്നാൽ, ഇതിന്‍റെ പേരിൽ കൃത്യസമയത്ത് ശമ്പളം നൽകാത്ത അവസ്ഥയുണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ല.
അതിനാൽ, കെ.എസ്.ആർ.ടി.സിയുടെ നടപടി അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ശമ്പളം വൈകുന്നതിനെതിരെ ഏതാനും ജീവനക്കാർ നൽകിയ ഹരജിക്കൊപ്പം വിഷയം ഡിസംബർ 15ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.