കൽപറ്റ: കൽപറ്റ പോക്സോ കോടതി ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനുനേരെ പീഡനക്കേസിലെ പ്രതി ഷൂ എറിഞ്ഞു. മേപ്പാടി കടച്ചിക്കുന്ന് സ്വദേശി കുന്നുമ്മൽ അറുമുഖനാണ് (56) തനിക്കെതിരായ ശിക്ഷാവിധിയിൽ പ്രകോപിതനായി അഡീ. ജില്ല ജഡ്ജിയായ പഞ്ചാപകേശെൻറ ദേഹത്തേക്ക് ഷൂ ഉൗരി എറിഞ്ഞത്.
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലാണ് അറുമുഖനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2014ൽ മേപ്പാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വെള്ളിയാഴ്ചയായിരുന്നു ജില്ല പോക്സോ കോടതിയുടെ വിധി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമം (പോക്സോ) പ്രകാരം 25 വർഷത്തെ ശിക്ഷയാണ് അറുമുഖന് വിധിച്ചത്.
രണ്ടു ലക്ഷം രൂപ പിഴയടക്കാനും കോടതി നിർദേശിച്ചു. രണ്ടു വ്യത്യസ്ത വകുപ്പുകൾ പ്രകാരം പത്തു വർഷം വീതം തടവും മറ്റൊരു വകുപ്പു പ്രകാരം അഞ്ചു വർഷം തടവുമാണ് വിധിച്ചത്. ശിക്ഷ വിധിച്ചതിനു പിന്നാലെ ചേംബറിലിരുന്ന ജഡ്ജിയുടെ നെഞ്ചിേലക്ക് ഇയാൾ ഷൂ എറിയുകയായിരുന്നു.
തുടർന്ന് ജഡ്ജിയെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. കോടതിയിലുണ്ടായിരുന്ന പൊലീസുകാർ ഉടനെ അറുമുഖനെ പിടികൂടി കൽപറ്റ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ജഡ്ജിയെ ആക്രമിക്കാൻ ശ്രമിച്ചതിന് ഇയാളുടെ പേരിൽ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.