കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിപ്രശ്ന ബാധിത മേഖലകളായി കണ്ടെത്തിയ ബൂത്തുകളിലെ ദൃശ്യങ്ങൾ പകർത്താൻ വിഡിയോ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈകോടതി. അല്ലാത്തിടങ്ങളിൽ സ്ഥാനാർഥികൾക്ക് ആവശ്യമെങ്കിൽ സ്വന്തം ചെലവിൽ ഈ സംവിധാനം ഒരുക്കാൻ അനുമതി നൽകണമെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ നിർദേശിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്നവർക്ക് അനുവദിക്കാനും സിംഗിൾ ബെഞ്ച് നിർദേശം നൽകി. സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ കേന്ദ്രസേനയെയടക്കം വിന്യസിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാർഥികൾ ഉൾപ്പെടെ നൽകിയ 70 ഹരജി തീർപ്പാക്കിയാണ് ഉത്തരവ്. തെരഞ്ഞെടുപ്പുകളിൽ അക്രമസംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടി കണ്ണൂർ ജില്ലയിൽനിന്നടക്കമുള്ള ഹരജിക്കാരാണ് കോടതിയെ സമീപിച്ചത്.
പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയ ഇടങ്ങളിൽ ദൃശ്യം പകർത്തലടക്കം സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷൻ കോടതിയെ അറിയിച്ചു. മറ്റ് സുരക്ഷ ക്രമീകരണങ്ങളെക്കുറിച്ചും അറിയിച്ചു. തുടർന്നാണ് ഇക്കാര്യം ഉറപ്പുവരുത്തണമെന്ന നിർദേശത്തോടെ ഹരജികൾ തീർപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.