രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും പ്രതികൾ; ഹർഷിന കേസിൽ പ്രതിപ്പട്ടിക സമർപ്പിച്ചു

കോഴിക്കോട്: മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽനടന്ന പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പ്രതിപ്പട്ടിക കുന്ദമംഗലം കോടതിയിൽ സമർപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതിസ്ഥാനത്താക്കിയാണ് പട്ടിക സമർപ്പിച്ചത്. ഡോ. സി.കെ. രമേശൻ, ഡോ.ഷഹന എന്നിവ​രാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. സ്റ്റാഫ് നഴ്സ് മഞ്ജു കെ.ജി, നഴ്സിങ് ഓഫിസർ ഗ്രേഡ് വൺ ആയ എം. രഹനയും പ്രതിപ്പട്ടികയിലുണ്ട്. നാലുപേർക്കും സംഭവിച്ച അബദ്ധം മൂലമാണ് ഹർഷിനയുടെ വയറ്റിൽ കത്രികകുടുങ്ങിയതെന്നാണ് പൊലീസ് കണ്ടെത്തിയത്.

മെഡിക്കൽ നെഗ്ലിജെൻസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതിചേർത്തത്. നേരേത്ത പ്രതിചേർത്തിരുന്ന മെഡിക്കൽ കോളജ് ഐ.എം.സി.എച്ച് മുൻ സൂപ്രണ്ട് യൂനിറ്റ് മേധാവിമാരായിരുന്ന രണ്ട് ഡോക്ടർമാരെ സംഭവത്തിൽ പങ്കി​​ല്ലെന്ന് കണ്ട് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

സംഭവത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യാനുള്ള അനുമതിക്കായി അന്വേഷണ സംഘം ഉടന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കും. ഇതിനു ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.

ഹർഷിനയുടെ പ്രസവ ശസ്ത്രക്രിയ നടത്തിയത് ഡോ.സി.കെ. രമേശൻ ആയിരുന്നു. അദ്ദേഹമിപ്പോൾ മഞ്ചേരി മെഡിക്കൽ കോളജിലാണ് ജോലി ചെയ്യുന്നത്. ഡോ. ഷഹല കോട്ടയത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയാണ്.

തുടർനടപടികളുമായി മുന്നോട്ട് പോകാമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. അതനുസരിച്ച് നാലുപേർക്കും ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയക്കാനാണ് പൊലീസിന്റെ തീരുമാനം. പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കിൽ സർക്കാരിന്റെ അനുമതിയും ആവശ്യമാണ്.

Tags:    
News Summary - The charge sheet was filed in the Harshina case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.