വലിയ ഭൂരിപക്ഷത്തോടെ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള രണ്ടാം എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുേമ്പാൾ ഘടകകക്ഷികൾക്കും അർഹമായ പ്രാതിനിധ്യം. തർക്കങ്ങളില്ലാതെ മന്ത്രിസ്ഥാനങ്ങളുടെ വിഭജനം പൂർത്തിയാക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞിരുന്നു. വകുപ്പുകളുടെ വിഭജനത്തിലും ആ രീതി എൽ.ഡി.എഫ് പിന്തുടർന്നു. പുതുതായെത്തിയ ഘടകകക്ഷികളെ കൂടി പരിഗണിച്ച് അവർക്ക് കൂടി അർഹമായ പ്രാതിനിധ്യം നൽകിയായിരുന്നു ഇക്കുറി എൽ.ഡി.എഫിെല വകുപ്പ് വിഭജനം. മുന്നണിയിലെ വല്യേട്ടനായ സി.പി.എം തന്നെ ഇതിന് മുൻകൈയെടുത്തു. പാർട്ടി ചില വിട്ടുവീഴ്ചകൾക്കും തയാറായി.
സി.പി.എമ്മും സി.പി.ഐയും കഴിഞ്ഞാൽ ഇടത് മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായ കേരള കോൺഗ്രസ് ജോസ്.കെമാണി വിഭാഗത്തിന് ജലവിഭവ വകുപ്പാണ് നൽകിയത്. കഴിഞ്ഞ വർഷം ജെ.ഡി.എസ് കൈവശം വെച്ചിരുന്ന വകുപ്പാണ് റോഷി അഗസ്റ്റിന് ഇക്കുറി കൈമാറിയത്. ജലവിഭവ വകുപ്പ് നഷ്ടപ്പെട്ട ജെ.ഡി.എസിന് സി.പി.എം പകരം നൽകിയത് വൈദ്യുത വകുപ്പാണ്. എം.എം മണിയുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനം നടത്തിയ വൈദ്യുത വകുപ്പ് ജെ.ഡി.എസിന് വിട്ടുനൽകുന്നതിൽ സി.പി.എം വിമുഖത കാണിച്ചില്ലെന്നത് ശ്രദ്ധേയമാണ്. മന്ത്രിയെന്ന നിലയിൽ കെ.കൃഷ്ണൻകുട്ടി നടത്തിയ പ്രവർത്തനങ്ങളിലെ മികവും അദ്ദേഹത്തിന് വൈദ്യുതി വകുപ്പിന്‍റെ ചുമതല ലഭിക്കാൻ ഇടയാക്കിയെന്നാണ് റിപ്പോർട്ട്.
മാണി.സി കാപ്പന്‍റെ സീറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ എൻ.സി.പി മുന്നണി വിടുമെന്ന ഘട്ടമുണ്ടായപ്പോൾ അവരെ എൽ.ഡി.എഫിൽ തന്നെ പിടിച്ചു നിർത്തുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവണ് എ.കെ ശശീന്ദ്രൻ. ഒന്നാം പിണറായി മന്ത്രിസഭയിൽ സി.പി.ഐ കൈവശം വെച്ചിരുന്ന വനം വകുപ്പാണ് ശശീന്ദ്രന് കൈമാറിയത്.
ഫ്രാൻസിസ് ജോർജ് പി.ജെ ജോസഫ് പക്ഷത്തേക്ക് പോയപ്പോഴും എൽ.ഡി.എഫിൽ ഉറച്ചുനിന്ന ആന്‍റണി രാജുവിന് ഗതാഗത വകുപ്പാണ് നൽകിയത്. വർഷങ്ങളായി എൽ.ഡി.എഫിനൊപ്പം നിന്ന ഐ.എൻ.എല്ലിന്‍റെ അഹമ്മദ് ദേവർകോവിലിന് സുപ്രധാനമായ തുറമുഖ വകുപ്പ് നൽകാനും സി.പി.എം മടികാണിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.