തൃശൂർ: സർഫാസി എന്ന കൊലയാളി നിയമം റദ്ദാക്കണമെന്ന് സാമൂഹ്യ ശാസ്ത്ര ഗവേഷക ഡോ.ജെ. ദേവിക. തൃശൂർ ചേർപ്പ് പഞ്ചായത്ത് ഹാളിൽ സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജപ്തി വിരുദ്ധ ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
വായ്പകൾ നൽകി കടക്കെണിയിലാക്കി ശിഷ്ടകാലം മുഴുവൻ സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ഋണ മുതലാളിത്തത്തിന്റെ കൊലപ്പിടിയിൽ നിന്ന് വിടുതൽ നേടാൻ ശക്തമായ പ്രതിരോധം തീർക്കേണ്ടത് അനിവാര്യമാണ്. കിടപ്പാടങ്ങൾ ജപ്തി ചെയ്യാതിരിക്കാൻ നിയമ നിർമാണം നടത്തണമെന്നും, വീട്ടമ്മമാരെ കടക്കെണിയിൽ കുരുക്കി കൊള്ളപ്പലിശ ഈടാക്കുന്ന മൈക്രോ ഫൈനാൻസ് കമ്പനികളെ നിയന്ത്രിക്കണമെന്നും ദേവിക ആവശ്യപ്പെട്ടു.
കൺവെൻഷനിൽ രാഷ്ട്രീയ കിസാൻ മഹാ സംഘിന്റെ ദേശീയ കോഡിനേറ്റർ കെ.വി. ബിജു, വി.സി. ജെന്നി, പ്രശാന്ത് ഈഴവൻ, പി.എ. പ്രൊവിന്റ്, സുബ്രൻ എങ്ങണ്ടിയൂർ, രാമചന്ദ്രൻ കല്ലേപ്പുള്ളി, പുഷ്കരൻ .പി .എ, കെ.എ.വിശ്വനാഥൻ , പി.കെ.വിജയൻ, കുഞ്ഞുമോൾ ചിറയത്ത്, പ്രവിതാ ഉണ്ണികൃഷ്ണൻ, എന്നിവർ സംസാരിച്ചു. പി.എ. കുട്ടപ്പൻ അധ്യക്ഷത വഹിച്ചു.
'ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി' സാധാരണക്കാരുടെ കിടപ്പാടം വിറ്റഴിപ്പിക്കാനുള്ള സമ്മർദ തന്ത്രമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് 2025-ലെ "നവ കേരളീയം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി"യുടെ സർക്കുലർ ചുട്ടരിച്ചു പ്രവർത്തകർ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.