മേയർ ആർക്കും കത്ത് നൽകിയിട്ടില്ല; വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നഗരസഭ

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദത്തിൽ ഒടുവിൽ വിശദീകരണവുമായി തിരുവനന്തപുരം നഗരസഭ. ആരോഗ്യ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ ആർക്കും കത്ത് നൽകിയിട്ടില്ലെന്ന് നഗരസഭ പ്രസ്താവനയിൽ അറിയിച്ചു.

മേയർ സ്ഥലത്തിലെത്തില്ലാത്ത സമയത്താണ് കത്ത് കൈമാറിയതായി കാണുന്നതെന്നും വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നഗരസഭ വ്യക്തമാക്കി. വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നഗരസഭയുടെ വിശദീകരണം. ഇത്തരത്തിൽ കത്ത് നൽകുന്ന പതിവ് നിലവിലില്ല. വിശദമായ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമെ കണ്ടെത്താനാകു.

ഔദ്യോഗികമായി അന്വേഷണം നടക്കുകയാണെന്നും നഗരസഭ അറിയിച്ചു. നഗരസഭയേയും മേയറേയും ഇകഴ്ത്തി കാട്ടാൻ ചിലർ നേരത്തേയും ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തിൽ തസ്തികകളിലേക്കുള്ള നിയമനം റദ്ദാക്കാനും തുടർന്ന് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താനും നഗരസഭ തീരുമാനിച്ചതായും അറിയിച്ചു.

കോർപറേഷനിലെ താൽക്കാലിക നിയമനത്തിനായി മേയർ പാർട്ടിക്ക് അയച്ച കത്തെന്ന പേരിൽ പകർപ്പ് പുറത്തുവന്നിരുന്നു. നഗരസഭ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിൽ ആണ് കത്ത് നൽകിയത്. 295 താൽക്കാലിക തസ്തികകളിലേക്കു മുൻഗണന പട്ടിക തയാറാക്കി നൽകണമെന്നാവശ്യപ്പെട്ടാണ് മേയർ തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചത്.

Tags:    
News Summary - The municipality will take legal action against false propaganda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.