തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരെ ഇല്ലാക്കഥയുണ്ടാക്കിയത് പ്രതിപക്ഷമാണെന്നും മാധ്യമങ്ങൾ കള്ളക്കഥക്ക് അമിത പ്രധാന്യം നൽകിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ജാതി സെൻസസ് നടത്തുന്ന കാര്യം സർക്കാർ ഗൗരവമായി ആലോചിച്ചുവരുകയാണ്. മന്ത്രിസഭയിലെ മാറ്റം സംബന്ധിച്ച് നേരത്തേയുള്ള ധാരണ തങ്ങൾ ആലോചിച്ചോളാമെന്നും അതിനപ്പുറം യാതൊന്നുമില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ആരോഗ്യമന്ത്രിക്കെതിരായ ആരോപണം തീർത്തും തെറ്റാണെന്ന് വ്യക്തമായി. നന്നായി പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിനെ താറടിക്കാനുള്ള ശ്രമം ഏതോ കേന്ദ്രത്തിൽ നിന്നുണ്ടാവുകയകാണ്. ഇല്ലാത്ത കാര്യം കെട്ടിച്ചമക്കാനുള്ള ശ്രമമാണ് ഉണ്ടായിട്ടുള്ളത്.
കെ.പി.സി.സി നേതൃയോഗത്തിൽ പി.ആർ വിദഗ്ധനെ പങ്കെടുപ്പിക്കുന്നു. ഇല്ലാക്കഥകൾക്ക് ആശയം നൽകുന്നു. അതു പ്രചരിപ്പിക്കാൻ പണവും പ്രലോഭനവും നൽകുന്നു. ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്. ആരോഗ്യമന്ത്രിക്കെതിരായ ആരോപണത്തിനു പിന്നിൽ പ്രതിപക്ഷമാണോ എന്ന ചോദ്യത്തിന് പിന്നെയാരാ ഭരണപക്ഷമാണോ എന്നായിരുന്നു രോഷത്തോടെയുള്ള മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള മറുപടി. മുഖ്യമന്ത്രിയുടെ പാർട്ടിക്കാരനായ ആൾ ഉൾപ്പെട്ട പല കേസുകൾ പുറത്തുവന്നത് ചൂണ്ടിക്കാട്ടിയപ്പോൾ അതിന് മറുപടി പറഞ്ഞില്ല, ഉള്ളത് പറയുമ്പോൾ പൊള്ളുമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.
മെഡൽ ജേതാക്കളായ കായിക താരങ്ങൾക്ക് ജോലി നൽകാതെ അവഗണിക്കുന്നെന്ന പരാതി മുഖ്യമന്ത്രി തള്ളി. എല്ലാ സഹായങ്ങളും നൽകിയിട്ടുണ്ട്. എന്നാൽ, മറിച്ചുള്ള പ്രചാരണമാണ് നടക്കുന്നത്. വിശദമായ മറുപടി നൽകുന്നില്ല. 2015 -19 കാലയളവിലെ സ്പോർട്സ് േക്വാട്ട നിയമനം പുരോഗമിക്കുകയാണ്. ഈ വർഷംതന്നെ റാങ്ക് ലിസ്റ്റ് വരും. 245 പേർക്ക് നിയമനം ലഭിക്കും. എല്ലാവിധ പിന്തുണയും തുടരും.
മുഖ്യമന്ത്രി തന്നെ വന്നുകാണുന്നില്ലെന്ന് പറയുന്നത് ഗവർണർക്ക് ഓർമപ്പിശക് ഉണ്ടായതാകാം. മുഖ്യമന്ത്രിയെന്ന നിലക്ക് പോകേണ്ട എല്ലായിപ്പോഴും അവിടെ പോയിട്ടുണ്ട്. കാണുകയും പരിചയം പുതുക്കുകയും ചെയ്യുന്നതിൽ ഇനിയും തടസ്സമൊന്നുമില്ല. എന്നാൽ, ബില്ലുകളിൽ ഒപ്പിടുന്നതിന് വിശദാംശങ്ങൾ മനസ്സിലാക്കുന്നതിനാണെങ്കിൽ അതു തയാറാക്കിയ വകുപ്പു മന്ത്രിമാരെയാണ് കാണേണ്ടത്. ആ കൂടിക്കാഴ്ച നടന്നിട്ടുണ്ട്. എന്നിട്ടും എന്തോ ഒരുപ്രത്യേക നില സ്വീകരിച്ചുപോവുകയാണ് ചെയ്യുന്നത് -മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.