കൊച്ചി: മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ കമ്പനി പൊതുസ്ഥലം കൈയേറിയതായി ചൂണ്ടിക്കാട്ടി നൽകിയ പൊതുതാൽപര്യഹരജി പരിഗണിക്കുന്നതിൽനിന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പിന്മാറി. മന്ത്രിയും ബന്ധുക്കളും ഡയറക്ടർമാരായ വാട്ടർ വേൾഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡിെൻറ റിസോർട്ടിലേക്ക് പൊതുസ്ഥലം കൈവശപ്പെടുത്തി റോഡ് നിർമിച്ചത് കുറ്റകരമാണെന്നും ഇതിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് തൃശൂർ വേലൂപ്പാടം സ്വദേശി ടി.എൻ. മുകുന്ദൻ നൽകിയ ഹരജിയാണ് ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ച് മുമ്പാകെ എത്തിയത്. ഹരജി പരിഗണിക്കുന്നതിൽനിന്ന് ഒഴിവാകുന്നതായി കേസ് പരിഗണനക്കെടുത്തപ്പോൾ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. ഇനി മറ്റേതെങ്കിലും ഡിവിഷൻ ബെഞ്ച് മുമ്പാകെയാകും ഹരജി പരിഗണനക്കെത്തുക.
പൊതുസ്ഥലം കൈയേറിയതിനുപുറമെ കമ്പനി നടത്തിയ നിയമലംഘനങ്ങൾ വ്യക്തമാക്കി ആലപ്പുഴ കലക്ടർ സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടും നടപടിയെടുത്തില്ലെന്നും തോമസ് ചാണ്ടി മന്ത്രിയായതിനാലാണ് കേസെടുക്കാൻ മടിക്കുന്നതെന്നുമാണ് ഹരജിയിലെ ആരോപണം.
മാർത്താണ്ഡം കായൽ ഭൂമി കൈയേറിയ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലയിലെ കൈനകരി പഞ്ചായത്ത് അംഗം ബി.കെ. വിനോദ്, കരിവേലി പാടശേഖരസമിതി എന്നിവർ നൽകിയ ഹരജികൾ നിലവിൽ കോടതിയുടെ പരിഗണനയിലാണ്. വാട്ടർ വേൾഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പുറമ്പോക്കുഭൂമി ഉൾപ്പെടെ മണ്ണിട്ട് നികത്തിയെന്നും സ്റ്റോപ് മെമ്മോ നൽകിയെന്നും ആലപ്പുഴ കലക്ടർ ടി.വി. അനുപമ കോടതിയിൽ റിപ്പോർട്ട് നൽകിയത് വിനോദിെൻറ ഹരജിയിലായിരുന്നു.
ഇതിന് പിന്നാലെയാണ് പൊതുതാൽപര്യഹരജിയും കോടതിയിൽ എത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.