ജോ ജോസഫ് 'സഭ'യുടെ പ്രതിനിധി തന്നെയെന്ന് മുഖ്യമന്ത്രി; എത് സഭയെന്ന് വിശദീകരണം

കൊച്ചി: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് സഭയുടെ പ്രതിനിധിയാണെന്നും, എന്നാൽ അത് ജനങ്ങൾ തെരഞ്ഞെടുത്തയക്കുന്ന നിയമസഭയുടേതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്‍റെ വികസനം പൂർത്തിയാക്കാൻ ജോ ജോസഫിനെ ആവശ്യമുണ്ടെന്നും തൃക്കാക്കരയിൽ എൽ.ഡി.എഫ് കണ്‍വൻഷൻ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. 

എൽ.ഡി.എഫ് 100 സീറ്റ് തികയ്ക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി കൺവെൻഷനിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് കെ.വി. തോമസിനെ സ്വാഗതം ചെയ്തു. വികസനത്തിനൊപ്പം നിൽക്കുന്നതിനാലാണ് കെ.വി. തോമസ് എൽ.ഡി.എഫ് വേദിയിലെത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.വി. തോമസ് ദീർഘകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള വ്യക്തിയാണ്. അദ്ദേഹം ഇന്ന് നിങ്ങളുടെയെല്ലാം കൺമുന്നിലൂടെ നടന്നുവന്ന് ഈ സ്റ്റേജിൽ കയറി, എൽ.ഡി.എഫ് കൺവീനർ ഷാൾ അണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. അത് നാടിന്‍റെ വികസന പക്ഷത്ത് അദ്ദേഹം നിൽക്കുന്നു എന്നുള്ളത് കൊണ്ടാണ്. കെ.വി. തോമസ് കൺവെൻഷനിലെത്താൻ ഒരു മണിക്കൂർ വൈകി. കെ റെയിലിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

എവിടെ നിൽക്കുന്നു എന്നതാണ് നാം ഓരോരുത്തരും ചോദിക്കേണ്ട ചോദ്യം. ദീർഘകാലമായി നാം സ്വീകരിച്ച നിലപാടുകളുണ്ടായിരിക്കും. ആ നിലപാടുകൾ സ്വീകരിച്ചു നിൽക്കുമ്പോൾ തന്നെ നാമെല്ലാം നാടിന്‍റെ അഭിവൃദ്ധി ആഗ്രഹിക്കുന്നവരാണ്. നാടിന്‍റെ ഏതെങ്കിലുമൊരു വികസന വിഷയത്തിൽ ഇന്നത്തെ പ്രതിപക്ഷം അനുകൂല ശബ്ദം പുറപ്പെടുവിച്ചിട്ടുണ്ടോ.

ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്ന വിദഗ്ധരിൽ ഒരാളോട് വേറൊരാൾ ഒരു ചോദ്യം ചോദിക്കുന്നത് കേൾക്കാനിടയായി. നിങ്ങൾ ഈ കേരളത്തിൽ ഏതെങ്കിലുമൊരു നല്ല പദ്ധതിയെ അനുകൂലിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ചോദ്യം കേട്ടയാൾ ആകെ വല്ലാതാവുന്നതാണ് കണ്ടത്. ഇതാണ് അവസ്ഥ.

ഉപതെരഞ്ഞെടുപ്പ് നടക്കാനിടയായ സാഹചര്യം എല്ലാവർക്കും അറിയാം. ഈ ഉപതെരഞ്ഞെടുപ്പിൽ കേരളം ആഗ്രഹിക്കുന്നതരത്തിൽ പ്രതികരിക്കാൻ ഈ മണ്ഡലം തയ്യാറെടുത്തിട്ടുണ്ട്. അതിന്‍റേതായ വേവലാതികൾ യു.ഡി.എഫ് കേന്ദ്രങ്ങളിൽ കാണാനും കഴിയുന്നുണ്ടെന്ന് പിണറായി പറഞ്ഞു.

Tags:    
News Summary - Thrikkakara by election ldf convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.