തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ എഫ്.ഐ.ആർ ഇട്ട് കേസെടുത്തതിൽ പ്രതികരണവും പ്രതിഷേധവുമായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. പൂരം അലങ്കോലമായതിനു പിന്നിൽ ഗൂഢാലോചനയില്ലെന്നും ഉദ്യോഗസ്ഥ പിഴവാണുണ്ടായതെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ പറഞ്ഞപ്പോൾ എഫ്.ഐ.ആർ ഇട്ട് ഉപദ്രവിക്കാനാണ് ഭാവമെങ്കിൽ അംഗീകരിക്കില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. ഗൂഢാലോചന നടന്നിട്ടില്ലെന്നും പൂരവുമായി ബന്ധപ്പെട്ട് പൊതുവായെടുത്ത തീരുമാനത്തിൽ എവിടെയോ വ്യതിചലനം വന്നതാണ് പ്രശ്നമെന്നും ഗിരീഷ് കുമാർ പറഞ്ഞു.
തെറ്റ് തിരുത്തി മുന്നോട്ട് പോകണം. ദേവസ്വം പൂരം തടയുന്നവരല്ല, നടത്തുന്നവരാണ്. അതിനാൽ പൊലീസെടുത്ത കേസിലെ പ്രതിപ്പട്ടികയിൽ ദേവസ്വം വരില്ല. യോഗതീരുമാനങ്ങൾ കാറ്റിൽ പറത്തി മുന്നോട്ട് പോയതിനെയാണ് ദേവസ്വം ചോദ്യംചെയ്തത്. തെറ്റ് ചെയ്തത് ആരാണെങ്കിലും ശിക്ഷ അനുഭവിക്കണം. മുമ്പും തൃശൂരിൽ പൊലീസ് കമീഷണർമാരുണ്ടായിരുന്നു. എല്ലാവരും സൗഹൃദത്തോടെയാണ് അന്ന് നിന്നത്. പക്ഷേ, മുൻ കമീഷണർ പൂരത്തിന് തടസ്സങ്ങൾ ഉണ്ടാക്കിയെന്നും ഗിരീഷ് കുമാർ പറഞ്ഞു.
മുഖ്യമന്ത്രി തന്നെ ഗൂഢാലോചനയില്ലെന്ന് പറയുമ്പോൾ എഫ്.ഐ.ആർ ഇട്ടത് ദേവസ്വങ്ങളെയും സംഘാടകരെയും ബുദ്ധിമുട്ടിക്കാനാണോയെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് ചോദിച്ചു. മുഖ്യമന്ത്രിക്കും മുകളിൽ ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ ആരുടെ തീരുമാനപ്രകാരമാണ്? ആരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ആഘോഷങ്ങൾ നടക്കരുതെന്ന് കരുതി ചെയ്യുന്നത് പോലെയാണ് നടപടികൾ കാണുമ്പോൾ തോന്നുന്നത്. പുതിയ പ്രശ്നങ്ങളുണ്ടാക്കി സംഘാടകരുടെ വീര്യം തകർക്കുകയാണ്. ഇതിൽ ശക്തമായ പ്രതിഷേധമുണ്ടാകും. ഒരു നിലക്കും ഉത്സവങ്ങളും ആഘോഷങ്ങളും പെരുന്നാളുകളും നടത്തരുതെന്ന തരത്തിലാണ് കാര്യങ്ങൾ പോകുന്നത്. അതിന്റെ ഭാഗമായാണ് എഫ്.ഐ.ആർ. ഏത് അന്വേഷണവും നേരിടാൻ തയാറാണ്. ദേവസ്വങ്ങൾ ഗൂഢാലോചന നടത്തിയിട്ടില്ല. ബുദ്ധിമുട്ടുണ്ടാക്കിയത് ഭരണകൂടമാണെന്നും ജി. രാജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.