കോഴിക്കോട്: രണ്ട് കരിങ്കൊടി കാണിച്ചാൽ ആയിരക്കണക്കിന് പൊലീസുകാരുടെ ഇടയിലേക്ക് ഓടിയൊളിക്കുന്ന ഭീരുവായി കേരളത്തിലെ മുഖ്യമന്ത്രിയെ സങ്കൽപിക്കാൻ പ്രയാസമുണ്ടെന്നും പക്ഷേ ഈ ഭീരുത്വമാണ് അദ്ദേഹം കാണിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്ത് നാൽപത് വണ്ടികളുടെ സുരക്ഷാ അകമ്പടിയിൽ നൂറുകണക്കിന് പൊലീസുകാർക്കിടയിൽ ഒളിക്കുകയാണ് കേരളത്തിലെ മുഖ്യമന്ത്രി. കോൺഗ്രസ് ചാവേർ പടയെ നിയോഗിച്ചിരിക്കുകയാണെന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്. കരിങ്കൊടി കാട്ടി പ്രതിഷേധം പ്രകടിപ്പിക്കുന്ന കുട്ടികളെക്കുറിച്ച് അഭിമാനമുണ്ട്. ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ സമരം ശക്തിപ്പെടുത്തും സതീശൻ വ്യക്തമാക്കി.
ഇന്നലെ കോഴിക്കോട് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത മുഖ്യമന്ത്രിക്കെതിരെ പലസ്ഥലങ്ങളിൽ കരിങ്കൊടി പ്രതിഷേധം ഉണ്ടായിരുന്നു. ഇന്ന് കണ്ണൂർ ജില്ലയിലുള്ള മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം തുടരുകയാണ്. ഇന്ന് രാവിലെ തളിപ്പറമ്പ് ചുടലയിലും പരിയാരം പൊലീസ് സ്റ്റേഷന് മുന്നിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുധീപ് ജയിംസ്, വി. രാഹുൽ, വരുൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ജൈവവൈവിധ്യ കോൺഗ്രസ് ഉദ്ഘാടനച്ചടങ്ങിൽ കറുത്തവസ്ത്രത്തിനും കറുത്ത മാസ്കിനും വിലക്കേർപ്പെടുത്തിയത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.