തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാറിന്‍റെ ‘കേരളീയം’ പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളീയം ധിക്കാരവും ധൂർത്തുമാണെന്ന് സതീശൻ കുറ്റപ്പെടുത്തി.
50,000 കോടി മുതൽ 75,000 കോടി രൂപ വരെ ബാധ്യതയിൽ നിൽക്കുന്ന സർക്കാരാണ് ആർഭാടം കാണിക്കുന്നത്. ജീവനക്കാർ, കെ.എസ്.ആർ.ടി.സി, സിവിൽ സപ്ലൈസ് കോർപറേഷൻ, നെൽ കർഷകർ, നാളികേര കർഷകർ, കാരുണ്യ പദ്ധതി എന്നിവക്ക് കോടികളാണ് കൊടുക്കാനുള്ളത്. ജനങ്ങളെ വെല്ലുവിളിക്കുകയാണ്.
ഉച്ചഭക്ഷണ വിതരണത്തിന്‍റെ പണം കൊടുക്കാനില്ലാത്ത സർക്കാരാണ് ആർഭാടം കാണിക്കുന്നത്. ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണ്. ജനം ഒറ്റക്കെട്ടായി ഏറ്റെടുത്തുവെന്ന മുഖ്യമന്ത്രിയുടെ അടിസ്ഥാനരഹിതമാണ്. ജനം ഒറ്റക്കെട്ടായി ഏറ്റെടുത്തത് പുതുപ്പള്ളിയിൽ കണ്ടതാണ്. സർക്കാറിനെ തുറന്നുകാട്ടാൻ പ്രതിപക്ഷത്തിന് കഴിയുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
സർക്കാർ ജനസദസുമായി ഇറങ്ങുമ്പോൾ പ്രതിപക്ഷം 140 മണ്ഡലങ്ങളിലും വിചാരണ സദസ് സംഘടിപ്പിക്കും. ജനകീയ കോടതിയിൽ അഴിമതി സർക്കാറിനെ വിചാരണ ചെയ്ത് മറുപടി നൽകുമെന്നും വി.ഡി സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.