തിരുവനന്തപുരം: ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ എം.എൽ.എ ഹോസ്റ്റലിൽ നിന്ന് കറുത്ത ബാനർ പിടിച്ച് കാൽനടയായി പ്രതിപക്ഷാംഗങ്ങൾ നിയമസഭയിലേക്ക് എത്തിയതിനെ പരിഹസിച്ച എൽ.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് അതേ നാണയത്തിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജയരാജൻ ജീവിച്ചിരിപ്പുണ്ടെന്നും രാഷ്ട്രീയത്തിൽ സജീവമാണെന്നും ഇപ്പോഴെങ്കിലും അറിഞ്ഞതിൽ സന്തോഷം എന്നായിരുന്നു സതീശന്‍റെ മുനവെച്ച മറുപടി. നിയമസഭയിലേക്ക് പ്രതിപക്ഷ എം.എൽ.എമാർ നടന്നുവന്നതിനെ മോണിങ് വാക് എന്നാണ് ഇ.പി. ജയരാജൻ പരിഹസിച്ചത്.
സംസ്ഥാന സർക്കാറിന്‍റെ നികുതി വർധവിനെതിരെ വലിയ പ്രതിഷേധത്തിനാണ് പ്രതിപക്ഷ എം.എൽ.എമാർ നിയമസഭക്ക് അകത്തും പുറത്തും നടത്തിയത്. രാവിലെ എം.എൽ.എ ഹോസ്റ്റലിൽ നിന്ന് കറുത്ത ബാനർ പിടിച്ച് കാൽനടയായാണ് പ്രതിപക്ഷാംഗങ്ങൾ സഭയിലെത്തിയത്. ഒമ്പതിന് ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ അന്യായ നികുതി നിർദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബാനറും പ്ലക്കാർഡുകളും ഉയർത്തി പ്രതിപക്ഷ അംഗങ്ങൾ സഭയിൽ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി.
സ്പീക്കർ ചോദ്യോത്തരവേളയിലേക്ക് കടന്നതോടെ വീണ്ടും പ്രതിപക്ഷ ബഹളം ഉയർന്നു. പ്രതിപക്ഷാംഗങ്ങൾ ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റ് പ്ലക്കാർഡുകളും മുദ്രാവാക്യവുമായി സ്‍പീക്കറുടെ ഡയസിന് മുന്നിലേക്കെത്തി. നികുതികൊള്ള, പിടിച്ചുപറി, പോക്കറ്റടി എന്നെഴുതിയ കറുത്ത ബാനർ ഉയർത്തി സ്‍പീക്കറുടെ കാഴ്ച പല തവണ മറച്ചു. ഇത് ശരിയല്ലെന്ന് അംഗങ്ങളോട് സ്പീക്കർ ആവർത്തിച്ചെങ്കിലും ചെവിക്കൊണ്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.