സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ജാഥക്ക് ഇടാൻ പറ്റിയ പേരാണ് 'പ്രതിരോധ ജാഥ' എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അത്രയും വലിയ പ്രതിരോധത്തിലാണ് സി.പി.എം നിൽക്കുന്നത്. നാട്ടിൽ നടക്കുന്ന എല്ലാ സാമൂഹിക വിപത്തുകളുടെയും പുറകിൽ സി.പി.എം നേതാക്കളാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
ലഹരികള്ളക്കടത്തിൽ സി.പി.എം നേതാക്കൾ, ക്വട്ടേഷൻ സംഘത്തിൽ സി.പി.എം നേതാക്കൾ, സ്വർണക്കള്ളക്കടത്തിൽ സി.പി.എം അനുഭാവികൾ, കള്ളക്കടത്ത് സ്വർണം പൊട്ടിച്ചെടുക്കുന്നതിലും സി.പി.എമ്മിന്‍റെ ആളുകൾ. കൊലപാതകം നടത്തുന്നതും സ്ത്രീവിരുദ്ധ പ്രചാരണം നടത്തുന്നതും അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും സി.പി.എമ്മുകാർ. നാട്ടിൽ കൊള്ളരുതാത്ത എന്ത് നടന്നാലും അതിന്‍റെയെല്ലാം പുറകിൽ സി.പി.എം ഉണ്ട്.
സി.പി.എമ്മിന്‍റെ ജീർണത ആരംഭിച്ചിരിക്കുകയാണ്. ബംഗാളിലെ ജീർണത കേരളത്തിൽ തുടർഭരണം കിട്ടിയതോടെ ആരംഭിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ആൾ സ്വർണക്കള്ളക്കടത്ത് കേസിൽ ജയിലിൽ പോയി. ലൈഫ് മിഷനിൽ കോഴ വാങ്ങിയതിന്‍റെ പേരിൽ രണ്ടാമതും അകത്തുപോയി.
ആകാശ് തില്ലങ്കേരിയെ പോലൊരു മൂന്നാംകിട ക്രിമിനലിന്‍റെ വിരൽതുമ്പിൽ വിറക്കുകയാണ് സി.പി.എം. വിരട്ടുകയാണ്. ആകാശ് മോനെ വിഷമിപ്പിക്കരുതെന്നാണ് ഇപ്പോൾ പാർട്ടി താഴെക്കിടയിലെ അംഗങ്ങളോട് പറഞ്ഞിരിക്കുന്നത്. ആകാശ് മോന് വിഷമം വന്നാൽ ഏതൊക്കെ നേതാക്കളാണ് കൊലപാതകത്തിന് പിന്നിലുള്ളതെന്ന് വിളിച്ചുപറയുമെന്ന പേടിയാണ് -വി.ഡി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.