മൂവാറ്റുപുഴ: പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജിന് 11 കോടിയുടെ അനധികൃത സ്വത്തെന്ന് വിജിലന്‍സിെൻറ കണ്ടെത്തൽ. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സൂരജിനെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ഇൗ മാസം 25നാണ് വിജിലൻസ് കുറ്റപത്രം നല്‍കിയത്.
2004 മുതല്‍ 2014 വരെ കാലയളവിലെ സമ്പാദ്യം പരിശോധിച്ച് വിലയിരുത്തി എറണാകുളം വിജിലന്‍സ് സ്പെഷല്‍ സെല്ലാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. വ്യവസായ ഡയറക്ടര്‍ മുതല്‍ പൊതുമരാമത്ത് സെക്രട്ടറി വരെയായി സേവനമനുഷ്ഠിച്ച ഇൗ കാലയളവിലാണ് സൂരജ് 11 കോടിയുടെ അനധികൃത സമ്പാദ്യമുണ്ടാക്കിയതെന്നാണ് കണ്ടെത്തല്‍. വരുമാനത്തിെൻറ 314 ശതമാനം അധിക സമ്പാദ്യം ഉണ്ടായിട്ടുണ്ട്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലും വീടുകള്‍, ഗോഡൗണുകള്‍, മറ്റ് ആസ്തികള്‍ തുടങ്ങിയവയുടെ രേഖകള്‍ റെയ്ഡില്‍ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. കേരളത്തിന് അകത്തും പുറത്തും മറ്റ് ആസ്തികളുള്ളതായും പരിശോധനയില്‍ കണ്ടെത്തി.
ജേക്കബ് തോമസ് വിജിലന്‍സ് എ.ഡി.ജി.പിയായിരുന്ന സമയത്ത് അദ്ദേഹത്തിെൻറ മേല്‍നോട്ടത്തിലാണ് സൂരജിനെതിരായ റെയ്ഡുകളും അന്വേഷണവും നടന്നത്. ഏറെ കത്തിടപാടുകള്‍ക്കുശേഷം കഴിഞ്ഞ മാസമാണ് സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്രസർക്കാർ വിജിലൻസിന് അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.