തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിർമാണം മൂലം തലസ്ഥാനത്തെ തീരജീവിതങ്ങൾ നേരിടുന്ന പ്രതിസന്ധികളും നിസ്സഹായതയും രാഹുൽ ഗാന്ധിക്ക് മുന്നിൽ നിരത്തി സമരസമിതി പ്രതിനിധികൾ.
വിഷയങ്ങൾ കൃത്യമായി കേട്ടും സംശയങ്ങൾ ചോദിച്ചറിഞ്ഞും രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തലസ്ഥാനത്തെത്തിയ രാഹുൽ ഗാന്ധി പട്ടം സെന്റ് മേരീസ് സ്കൂളിവെച്ചാണ് സമരസമിതി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്.
തങ്ങൾ നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമെല്ലാം എഴുതി തയാറാക്കിയാണ് പ്രതിനിധികളെത്തിയത്. മത്സ്യത്തൊഴിലാളികളുടേത് നിലനിൽപ്പിന് വേണ്ടിയുള്ള സമരമാണെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖ നിർമാണവും കടൽ നികത്തലും കടലിന്റെ അടിത്തട്ടിളക്കിയുള്ള ഡ്രഡ്ജിങ്ങും മത്സ്യത്തൊഴിലാളികളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായി മാറിക്കഴിഞ്ഞു. വലിയവേളിവരെ വലിയ തീരശോഷണമുണ്ടായി. ധാരാളം വീടുകൾ തകർന്നു. വിഴിഞ്ഞത്ത് നിലവിലുള്ള മത്സ്യബന്ധന തുറമുഖം തകർച്ചയുടെ വക്കിലാണ്.
ധാരാളം മത്സ്യബന്ധന ബോട്ടുകളും അപകടത്തിൽപെട്ടു. മത്സ്യസമ്പുഷ്ടമായ തിരുവനന്തപുരം കടലിലെ പുലിമുട്ട് നിർമാണവും ഡ്രഡ്ജിങ്ങും കാരണം കടലിന്റെ ആവാസ വ്യവസ്ഥയും മത്സ്യസമ്പത്തും ഇല്ലാതാവുന്നുവെന്നും പ്രതിനിധികൾ പറഞ്ഞു.
ഒപ്പമുണ്ടായിരുന്ന നേതാക്കളോട് വിഴിഞ്ഞം വിഷയത്തിൽ രാഹുൽ അഭിപ്രായം ആരാഞ്ഞു. തുടർന്ന് കെ.പി.സി.സി തലത്തിൽ കൂടിയാലോചന നടത്താനും ഇടപെടാനും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.