അനുമതിയില്ലാത്ത ടെന്‍റ് റിസോർട്ടുകൾക്കെതിരെ നടപടി -കലക്ടർ അദീല അബ്ദുല്ല

മേപ്പാടി: അനുമതിയില്ലാത്ത ടെന്‍റ് റിസോർട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വയനാട് കലക്ടർ അദീല അബ്ദുല്ല. റിസോർട്ടുകൾക്ക് ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കുമെന്നും കലക്ടർ പറഞ്ഞു.

മോപ്പാടിയിൽ വിനോദ സഞ്ചാരിയായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തും. സംഭവത്തിൽ തഹസിൽദാരോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. അനുമതിയില്ലാതെ വിനോദ സഞ്ചാരികളെ താമസിപ്പിച്ചാൽ റിസോർട്ട് ഉടമക്കെതിരെ നടപടിയെടുക്കുമെന്നും അദീല അബ്ദുല്ല വ്യക്തമാക്കി.

വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മേപ്പാടി എളമ്പലേരിയിലെ സ്വകാര്യ റിസോർട്ട് കലക്ടർ അദീല അബ്ദുല്ല സന്ദർശിച്ച് പരിശോധന നടത്തി. കലക്ടർക്കൊപ്പം കൽപ്പറ്റ ഡി.എഫ്.ഒ, വൈത്തിരി തഹസിൽദാർ എന്നിവരും ഉണ്ടായിരുന്നു. 

കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട റിസോർട്ടിൽ വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കിയിരുന്നു. വനാതിർത്തിയിൽ നിന്ന് 10 മീറ്റർ അകലം പോലും റിസോർട്ടിലേക്കില്ല. വന്യമൃഗങ്ങൾ സ്ഥിരമായി ഇറങ്ങുന്ന പ്രദേശത്താണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വരെ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിരുന്നു. റിസോർട്ടിന് ലൈസൻസ് ഇല്ലെന്ന് സംശയിക്കുന്നതായും പ്രദേശത്ത് വിശദപരിശോധന നടത്തേണ്ടതുണ്ടെന്നും വനം വകുപ്പ് അധികൃതർ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

മേപ്പാടി എളമ്പലേരിയിലെ സ്വകാര്യ റിസോർട്ടിൽവെച്ചാണ് വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കണ്ണൂർ ചേലേരി കല്ലറപുരയിൽ ഷഹാന (26) ആണ് ശനിയാഴ്ച രാത്രി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.