മേപ്പാടി സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നടന്ന ശബരീഥയുടെ ജന്മദിനാഘോഷം
മേപ്പാടി (വയനാട്): ആരോ വന്നു പറഞ്ഞാണ് ഹിബ സുൽത്താന എന്ന വളന്റിയർ ശബരീഥയുടെ ജന്മദിനം ഞായറാഴ്ചയാണെന്ന് അറിയുന്നത്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല, ക്യാമ്പ് ടീമിനോട് വിവരം പറഞ്ഞ് നേരെ കടയിൽ പോയി ഒരു വലിയ കേക്കും വാങ്ങിച്ചു വരുമ്പോഴാണ് കൂടെ ക്യാമ്പിൽ കിടന്നുറങ്ങിയവർപോലും വിവരം അറിയുന്നത്. മുണ്ടക്കൈ ഉരുൾ പൊട്ടലിനെ തുടർന്ന് വീട് വിട്ടോടേണ്ടിവന്ന ചൂരൽമലയിലെ അഭിഷേക് നിവാസ് ശബരീഥയുടെ ഇരുപതാം ജന്മദിനം ആഘോഷിച്ചത് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന മേപ്പാടി സെന്റ് ജോസഫ്സ് യു.പി സ്കൂളിലായിരുന്നു. ഇവിടെ ക്യാമ്പിൽ സജീവമായ ഡോക്ടർ മൂപ്പൻസ് ഫാമർസി കോളജ് ടീമാണ് ശബരീഥയുടെ ജന്മദിനാഘോഷത്തിന് നേതൃത്വം നൽകിയത്. ലാബ് ടെക്നീഷ്യൻ കോഴ്സ് കഴിഞ്ഞ ശബരീഥയുടെ അച്ഛനും അമ്മയും കിടപ്പാടം നഷ്ടപ്പെട്ട് ഇതേ ക്യാമ്പിൽ തന്നെയുണ്ട്. അനുജത്തി തമിഴ്നാട്ടിൽ ഡിഗ്രിക്ക് പഠിക്കുന്നു. ഉരുൾ പൊട്ടലുണ്ടാകുന്നതിന്റെ തലേ ദിവസം ചൂരൽമലയിലെ വീടിന് മുൻവശം ഇടിഞ്ഞതിനെ തുടർന്നാണ് മുണ്ടക്കൈയിലെ പാടിയിലേക്ക് ഇവരെ മാറ്റിയത്. ഉരുൾ ദുരന്തത്തിൽ ഇവർ താമസിക്കുന്ന പാടിയടക്കം തകർന്നതോടെ ദുരിതാശ്വാസ ക്യാമ്പിലെത്തുകയായിരുന്നു. ദൈന്യത നിറഞ്ഞ ക്യാമ്പിന്റെ മൂടിക്കെട്ടിയ അന്തരീക്ഷത്തിൽനിന്ന് കുട്ടികളെ ചിരിയുടെയും സന്തോഷത്തിന്റെയും നാളുകളിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ലോകം. അവരുടെ വലിയ സങ്കടങ്ങളെ ചെറിയ ചെറിയ സന്തോഷങ്ങൾ കൊണ്ടു മറികടക്കാനുള്ള ശ്രമങ്ങളാണെങ്ങും. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും ഞായറാഴ്ച കുട്ടികളുടെ ആഘോഷമായിരുന്നു. വീടും ബന്ധുക്കളുമെല്ലാം നഷ്ടപ്പെട്ട 30ഓളം കുട്ടികളാണ് ഇവിടെ ക്യാമ്പിലുള്ളത്. മലപ്പുറത്തു നിന്നുള്ള 12 പേരടങ്ങുന്ന സൈക്കോ സോഷ്യൽ കൗൺസലേഴ്സ് ടീം വനിതാ ശിശുക്ഷേമ സമിതിയുമായി ചേർന്ന് പാട്ടും നൃത്തവുമൊക്കെയായി സംഘടിപ്പിച്ച ഐസ് ബ്രേക്കിങ് ഭീതിയുടെ മുഖങ്ങളിൽ പുഞ്ചിരി നിറച്ചു. ഭീതിവിട്ടുമാറാത്ത, ഓർമകളിൽ ഉറക്കം നഷ്ടപ്പെട്ട കുട്ടികൾ ദിവസങ്ങളുടെ ഇടവേളക്കുശേഷം പതുക്കെയാണെങ്കിലും അവരുടെ കളിയുടെയും ചിരിയുടെയും ലോകത്തേക്ക് മടങ്ങിത്തുടങ്ങിയിരിക്കുന്നു. പ്രകൃതിദുരന്തത്തിലെ അതിജീവിതരായ കുട്ടികളുടെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കുന്നതിനുമായി ശിശു സംരക്ഷണ യൂനിറ്റിന്റെ നേതൃത്വത്തിൽ ‘കുട്ടിയിട’വും ആരംഭിച്ചിട്ടുണ്ട്. പേടിപ്പെടുത്തുന്ന രാത്രിയുടെ ഓർമകളിൽ നിന്നും ജനത്തിരക്കിൽ നിന്നും മാറി കുട്ടികൾക്ക് വിവിധ കളികൾ, ചിത്രരചന, കളറിങ് തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടാനുള്ള അവസരം ഒരുക്കുകയാണ് ‘കുട്ടിയിടം’. നിലവിൽ 12 ക്യാമ്പുകളിലും ‘കുട്ടിയിടം’ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.