കാളക്കുട്ടിയെ പരസ്യമായി കശാപ്പ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് നടപടി വിവാദത്തിൽ

കണ്ണൂർ: കേന്ദ്ര സർക്കാറിൻറെ കന്നുകാലി കശാപ്പ് നിരോധത്തിനെതിരെ കാളക്കുട്ടിയെ നഗരമധ്യത്തില്‍ കശാപ്പ് ചെയ്ത് പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നടപടി വിവാദത്തിൽ. നടപടിക്കെതിരെ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ വിമർശവുമായി രംഗത്തെത്തി.

ശനിയാഴ്ച വൈകിട്ടു നാലരയോടെ കണ്ണൂർ സിറ്റി ജംഗ്ഷനിലാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാളക്കുട്ടിയെ കശാപ്പു ചെയ്ത് ഇറച്ചി സൗജന്യമായി നാട്ടുകാർക്കു നൽകിയത്. കണ്ണൂർ പാർലമെന്റ് മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് നടപടി ബി.ജെ.പി അനുകൂലികൾ സാമൂഹിക മാധ്യമങ്ങളിലൂടെ ദേശീയതലത്തിൽ തന്നെ പ്രചരിപ്പിക്കുന്നുണ്ട്. ഡൽഹി ബി.ജെ.പി വക്താവ് അടക്കമുള്ളവർ സംഭവത്തിൻറെ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
 


സമരരീതിയില്‍ മാന്യത വേണമെന്ന് കോണ്‍ഗ്രസ് നേതാവ് എം. ലിജു പ്രതികരിച്ചു. രാജ്യത്തു നിലനിൽക്കുന്ന നിയമങ്ങളനുസരിച്ചു മാന്യത പുലർത്തണമെന്നും ചെറുപ്പത്തിന്റെ അപക്വതയിലാകും ഇത്തരമൊരു നടപടിയെന്നും ലിജു പറഞ്ഞു പ്രതികരിച്ചു.കന്നുകാലി കശാപ്പ് നിരോധത്തിനെതിരായ പ്രതിഷേധങ്ങളുടെ രാഷ്ട്രീയ ഉള്ളടക്കത്തെ ബാധിക്കുന്നതാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമെന്നും ഇത് സംഘപരിവാറിനെയാണ് സഹായിക്കുകയെന്നും എം.ബി. രാജേഷ് എംപി പ്രതികരിച്ചു.


 

Tags:    
News Summary - youth congress workers butchered cow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.