ക്രിസ്മസ് കാലം വീണ്ടും സമാഗതമായിരിക്കുകയാണ്. ക്രിസ്തുവിന്റെ ജനനം സർവ ലോകത്തിനുമുള്ള സന്തോഷവാർത്തയാണ്. അത് മാലാഖമാർ ആട്ടിടയന്മാരോട് സുവിശേഷിച്ചിട്ടുള്ളതുമാണ്. ഇമ്മാനുവൽ എന്ന പദത്തിന്റെ അർഥം തന്നെ ‘ദൈവം നമ്മോടുകൂടെ’ എന്നതാണ്. അങ്ങനെ നമ്മോട് കൂടെ ആയിരിക്കുന്ന ദൈവത്തെ തിരിച്ചറിഞ്ഞ് നന്ദിയും കൃതജ്ഞതയും സമർപ്പിക്കേണ്ട ദിനമാണ് ക്രിസ്മസ്.‘അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം. ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം’ ( ലൂക്കോസ് 2:14)
ദൈവത്തിന്റെ മഹത്വം ഭൂമിയിലേക്ക് ഇറങ്ങി വരുമ്പോഴാണ് ഭൂമിയിൽ സമാധാനം ഉളവാകുന്നത്. അത്യുന്നതങ്ങളിലെ ദൈവം മനുഷ്യരൂപത്തിൽ ശാന്തിയുടെയും സമാധാനത്തിന്റെയും അടയാളമായി മനുഷ്യരോടുകൂടി പെരുമാറിയപ്പോൾ ദൈവം ആ സമാധാനം ഭൂമിയിലേക്ക് ഇറക്കിക്കൊണ്ടുവരുകയായിരുന്നു.
ഓരോരുത്തരും മറ്റുള്ള എല്ലാവരെയും അംഗീകരിച്ച് അവരുടെ നന്മ തന്റെ ആവശ്യമായി കരുതുമ്പോൾ ഭൂമിയിൽ സമാധാനം വാഴും. എന്തെന്നാൽ നാം എല്ലാവരും ദൈവത്തിന്റെ പ്രതിരൂപമാണ്. ദൈവം സ്വന്തം സാദൃശ്യത്തിലും രൂപത്തിലുമാണ് മനുഷ്യരെ സൃഷ്ടിച്ചത്. ദൈവത്തിന്റെ ശ്വാസമാണ് മനുഷ്യന്റെ ജീവൻ. അങ്ങനെ ഉളവായ മനുഷ്യൻ ദൈവികസ്നേഹത്താൽ ഐക്യവും ശാന്തിയും രൂപപ്പെടുത്താൻ പരിശ്രമിക്കണം.
ദൈവം സ്നേഹമാണ്. എവിടെയെല്ലാം സ്നേഹമുണ്ടോ അവിടെയെല്ലാം ക്രിസ്തുവിനെ അറിഞ്ഞുകൊണ്ടിരിക്കും. ദൈവത്വത്തിന് വെളിയിൽ സ്നേഹമില്ല. മറ്റുള്ളവരെ ക്രിസ്തുവിന്റെ അനുഭവത്തിൽകൂടി വളർന്നുവരുവാൻ സഹായിക്കുന്നതാണ് യഥാർഥ ക്രിസ്തീയത.എല്ലാവർക്കും സമാധാനത്തിന്റെയും ശാന്തിയുടെയും സ്നേഹപൂർവമായ പങ്കുവെക്കലിന്റെയും അനുഭവത്തിൽ സന്തോഷകരമായ ക്രിസ്മസ് ആശംസകൾ നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.