ഹാഇൽ: പാരമ്പര്യവഴിയിൽ കൈമാറിക്കിട്ടിയ തസ്ബീഹ് മാല (ജപമാല) നിർമാണത്തിന്റെ സൂക്ഷ്മതയും കരവിരുതും പുതിയ തലമുറക്ക് ബോധ്യപ്പെടുത്താൻ തയാറായ സ്വദേശിക്ക് അവസരമൊരുക്കി ഹാഇൽ മുനിസിപ്പാലിറ്റി. അൽഅജാ പാർക്കിൽ സജ്ജമാക്കിയ 'ഹാഇൽ ഹൗസി'ലാണ് മുഹമ്മദ് അൽഉബൈദയെന്ന സ്വദേശി യുവാവിന് തന്റെ കരകൗശലപ്രദർശനത്തിന് സംഘാടകർ വേദിയൊരുക്കിയത്.
35ലധികം തരം തസ്ബീഹ് മാലകൾ ഉബൈദ സ്വന്തമായി നിർമിക്കുന്നുണ്ട്. കോർക്കാനുള്ള മണികൾ, നൂൽ ഇതര നിർമാണവസ്തുക്കൾ ഇവയെല്ലാംതന്നെ വിവിധ രാജ്യങ്ങളിൽനിന്നാണ് ശേഖരിക്കുന്നതെന്ന് ഉബൈദ പറഞ്ഞു. തനിക്ക് 18 വർഷത്തെ പ്രവൃത്തിപരിചയമുള്ള ജ്യേഷ്ഠനിൽനിന്നാണ് ഈ വിദ്യ കൈമാറിക്കിട്ടിയത്; ജ്യേഷ്ഠന് തങ്ങളുടെ പിതാവിൽനിന്നും. 10 റിയാൽ മുതൽ 40,000 റിയാൽ വരെ വിലവരുന്ന മാലകൾ ഉബൈദ നിർമിക്കുന്നുണ്ട്.
പൈൻ മരത്തിന്റേതുൾപ്പെടെയുള്ള വിവിധയിനം പശകൾ, പ്ലാസ്റ്റിക്, ഫൈബർ, മരത്തടികൾ എന്നിവ മുതൽ ആനക്കൊമ്പും ചന്ദനമരവും വിലകൂടിയ കല്ലുകളും വരെ മാല നിർമാണത്തിന് ഉപയോഗിക്കുന്നു. ചിലയിനങ്ങളുടെ നിർമാണത്തിന് കേവലം ഒരു മണിക്കൂർ മതിയെങ്കിൽ ചിലത് രൂപപ്പെടുത്താൻ 28 ദിവസം വരെ എടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.