ബംഗളൂരു: കനകപുരയില്‍ ദലിത് യുവാവിന്റെ കൈ മുറിച്ചുമാറ്റുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ ഗുണ്ടകളായ എ.ഹർഷ എന്ന കയ്മ(41), കെ.കരുണേഷ് എന്ന കണ്ണ(39) എന്നിവരെയാണ് മുട്ടിന് താഴെ വെടിവെച്ച് അറസ്റ്റ് ചെയ്തത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മാലഗലു സ്വദേശികളായ ഹാരുല്‍, ശിവ, ശങ്കര, സുബ്ബ ദർശൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. മാലഗലു സ്വദേശിയായ അനീഷിന്റെ (26) കൈയാണ് പ്രതികള്‍ മുറിച്ചെടുത്തത്.
ജാതി പരാമർശത്തെത്തുടർന്നുള്ള തർക്കം സംഘർഷത്തില്‍ കലാശിക്കുകയായിരുന്നു. അനീഷും ബന്ധുവും കൂടി റോഡിലൂടെ നടന്നുപോകുമ്പോള്‍ പ്രതികളിലൊരാളായ ശിവ ഇരുവർക്കുമെതിരെ ജാതി പരാമർശം നടത്തി. ഇതേത്തുടർന്ന് വഴക്കുണ്ടാവുകയും ശിവ മടങ്ങിപ്പോയി സുഹൃത്തുക്കളെ കൂട്ടിവന്ന് അനീഷിന്റെ വീട്ടില്‍ അതിക്രമിച്ചു കയറുകയുമായിരുന്നു. കുടുംബാംഗങ്ങളെ ജാതി അധിക്ഷേപം നടത്തുകയും അനീഷിന്റെ വലതുകൈ മുറിച്ചെടുക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂന്ന് സ്ത്രീകളുള്‍പ്പെടെ ഏഴുപേർക്ക് ആക്രമണത്തില്‍ പരിക്കേറ്റു. അനീഷ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും കുടുംബാംഗങ്ങള്‍ കനകപുരയിലെ സർക്കാർ ആശുപത്രിയിലും ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.