ഗതാഗതത്തിന് തുറന്ന റാഗിഗുഡ്ഡ മേൽപാലം
ബംഗളൂരു : റാഗിഗുഡ്ഡ മെട്രോ സ്റ്റേഷനും സിൽക്ക് ബോർഡ് ജങ്ഷനുമിടയിൽ നിർമിച്ച ഇരട്ട മേൽപാലത്തിൽ ഗതാഗതം ഭാഗികമായി തുറന്നതിന് പിന്നാലെ ബംഗളൂരു നഗരത്തിൽ കൂടുതൽ ഇരട്ടമേൽപാലങ്ങൾ നിർമിക്കാൻ പദ്ധതി. ഗതാഗതക്കുരുക്ക് കുറക്കാൻ രണ്ട് ഇരട്ട മേൽപാലങ്ങൾ കൂടി നിർമിക്കാനുള്ള പദ്ധതി ബി.ബി.എം.പിയാണ് മുന്നോട്ടുവെച്ചത്.
നമ്മ മെട്രോ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്ന ജെ.പി നഗർ ഫോർത്ത് ഫേസിനും (ജെ.ഡി മാര മെട്രോ സ്റ്റേഷൻ) ഹെബ്ബാളിനും ഇടയിലാണ് ഒരു ഇരട്ട മേൽപാലം നിർദേശിച്ചത്. ഹൊസഹള്ളിക്കും (മാഗഡി റോഡ് മെട്രോ സ്റ്റേഷൻ) കഡബഗെരെക്കും ഇടയിലാണ് മറ്റൊന്ന്. റോഡ് ഗതാഗതവും മെട്രോ ഗതാഗതവും ഒറ്റ മേൽപാലത്തിൽ കൊണ്ടുവരുന്നതാണ് ഇരട്ട മേൽപാലം പദ്ധതി. മേൽപാലങ്ങളുടെ ആദ്യത്തെ നിലയിലൂടെ റോഡ് ഗതാഗതവും രണ്ടാമത്തെ നിലയിലൂടെ മെട്രോ സർവിസുമാകും ഉണ്ടാവുക.
മെട്രോക്കും റോഡു ഗതാഗതത്തിനുമായി പ്രത്യേകം മേൽപാലങ്ങൾ പണിയേണ്ടതില്ലെന്നതാണ് ഇരട്ട മേൽപാലങ്ങളുടെ പ്രയോജനം. കൂടാതെ ഇതിനായി സ്ഥലം ഉപയോഗിക്കുന്നത് കുറക്കാനാകും. രണ്ടു മേൽപാലങ്ങൾ നിർമിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക ചെലവുകളും കുറക്കാമെന്നാണ് കണക്കുകൂട്ടൽ. ബി.ബി.എം.പി നിർദേശിച്ച ജെ.ഡി മാര മെട്രോ സ്റ്റേഷൻ മുതൽ ഹെബ്ബാൾ വരെയുള്ള ഇരട്ട മേൽപാലത്തിന് 29.20 കിലോമീറ്റർ ദൈർഘ്യം ഉണ്ടാകും. നമ്മ മെട്രോ മൂന്നാംഘട്ടത്തിൽ വരുന്ന സാരക്കി, നന്ദിനി ലേഔട്ട്, ഹൊസകെരെഹള്ളി, പത്മനാഭനഗർ ജങ്ഷൻ, പീനിയ, മൈസൂരു റോഡ്, നാഗർഭാവി ജങ്ഷനുകളിലൂടെയാകും മേൽപാലം കടന്നു പോവുക. 25 ലൂപ്പുകളും 12 ജങ്ഷനുകളും ഈ മേൽപാലത്തിലുണ്ടാകും. മാഗഡി റോഡ് മെട്രോ സ്റ്റേഷനും കഡബഗെരെക്കും ഇടയിലുള്ള മേൽപാലത്തിന് 11.45 കിലോമീറ്ററാകും ദൈർഘ്യം. ഈ മേൽപാലം സുമനഹള്ളി ജങ്ഷൻ, ഹെരോഹള്ളി, നൈസ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലൂടെയാകും കടന്നുപോവുക. എട്ട് ലൂപ്പുകളുണ്ടാകും. മെട്രോ കടന്നു പോകുന്ന മുകളിലത്തെ നിലയുടെ ഉയരം 17 മീറ്ററും മോട്ടോർ വാഹനങ്ങൾ പോകുന്ന രണ്ടാമത്തെ നിലയുടെ ഉയരം 10 മീറ്ററുമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.