അരുൺ കുമാർ
മംഗളൂരു: ഉഡുപ്പി ജില്ലയിൽ കാർക്കളക്കടുത്ത ഉമിക്കൽ മലയിലെ തീം പാർക്കിൽ സ്ഥാപിച്ച പരശുരാമൻ പ്രതിമയുടെ മറവിൽ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ജില്ല നിർമിതി കേന്ദ്ര പ്രോജക്ട് ഡയറക്ടർ കെ. അരുൺ കുമാറിനെ സർക്കാർ സസ്പെൻഡ് ചെയ്തു. പകരം അസി. ഡയറക്ടർ പി. ദിവാകരന് ചുമതല നൽകി. തട്ടിപ്പ് സംബന്ധിച്ച് സി.ഐ.ഡി അന്വേഷണം തുടരുന്നതിനിടെയാണ് ഡയറക്ടർക്കെതിരെ നടപടി. വെങ്കലം എന്ന വ്യാജേന ഫൈബർ പ്രതിമ സ്ഥാപിച്ചെന്ന പരാതിയിൽ ക്രിഷ് ആർട്ട് വേൾഡിലെ ശിൽപി കൃഷ്ണ നായ്കിന് എതിരെ കാർക്കള ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം നടന്നുവരുകയാണ്. കാർക്കള നള്ളൂരിലെ കൃഷ്ണ ഷെട്ടിയുടെ പരാതിയിലാണ് കേസ്. പ്രതിമ സ്ഥാപിക്കാൻ കൃഷ്ണ നായ്ക് ഉഡുപ്പി നിർമിതി കേന്ദ്രയിൽ നിന്ന് 1.30 കോടി രൂപ കൈപ്പറ്റി വഞ്ചന കാണിച്ചെന്ന് പരാതിയിൽ പറഞ്ഞു. ഈ ക്രമക്കേടുകൾ നിർമിതി കേന്ദ്ര ഡയറക്ടറുടെ അറിവോടെയാണെന്ന് സൂചന ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതെന്ന് ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമീഷണർ അറിയിച്ചു.
11.05 കോടി രൂപയുടെ പദ്ധതിക്ക് 6.72 കോടി രൂപ നിർമിതി കേന്ദ്രക്ക് അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം ജനുവരി 27ന് അനാച്ഛാദനം ചെയ്ത വെങ്കല പ്രതിമക്ക് ഗുണനിലവാരം ഇല്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. തീം പാർക്കിലേക്ക് വിനോദസഞ്ചാരികളെ വിലക്കി കാർക്കള തഹസിൽദാർ ഉത്തരവിറക്കിയതിന് പിന്നാലെ പ്രതിമ കറുത്ത പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് പൊതിഞ്ഞു. മിനുക്കുപണികൾക്കാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഉഡുപ്പി ജില്ല ചുമതലയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ സ്ഥലം സന്ദർശിച്ച് അധികൃതരുമായി ചർച്ച നടത്തിയിരുന്നു. ഭൂനിരപ്പിൽ നിന്ന് 50 അടി ഉയരത്തിൽ സ്ഥാപിച്ച 33 അടി ഉയരമുള്ള പ്രതിമയുടെ നിർമാണത്തിന് 15 ടൺ വെങ്കലം ഉപയോഗിച്ചു എന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.