ആഗ്നിമിയ

അതിരപ്പിള്ളിയിൽ അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു; രണ്ടു പേർക്ക് ഗുരുതര പരിക്ക്

അതിരപ്പിള്ളി (തൃശൂർ): അതിരപ്പിള്ളിയിൽ അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. പുത്തൻചിറ കാറ്റാട്ടി വീട്ടിൽ അഗ്നീമിയ ആണ് മരിച്ചത്. ആക്രമണത്തിൽ കുട്ടിയുടെ പിതാവ് കാറ്റാട്ടി വീട്ടിൽ നിഖിൽ (36), ബന്ധു വെറ്റിലപ്പാറ നെടുമ്പ വീട്ടിൽ ജയൻ (50) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇവർ മരണവുമായി ബന്ധപ്പെട്ട് ബന്ധുവീട്ടിൽ എത്തിയതായിരുന്നു.

തിങ്കളാഴ്ച രാത്രി ഏഴോടെ അതിരപ്പിള്ളിയിൽ കണ്ണങ്കുഴി ഭാഗത്താണ് സംഭവം. ഇവർ ബൈക്കിൽ വരുമ്പോഴാണ് ആനയുടെ ആക്രമണമുണ്ടായത്. പ്ലാന്‍റേഷൻ ഭാഗത്തെ വൈദ്യുത വേലിയിൽ തട്ടിയ കാട്ടാനയാണ് അക്രമാസക്തനായതെന്ന് പറയുന്നു. അഗ്നീമിയയുടെ തലയിൽ ആന ചവിട്ടി ഗുരുതമായി പരിക്കേൽപ്പിച്ചിരുന്നു. നിഖിലിനെയും ജയനെയും ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊറുതിമുട്ടി അതിരപ്പിള്ളിക്കാർ

അതിരപ്പിള്ളിയിലും മലയോരമേഖലയിലും കാട്ടാന ഉണ്ടാക്കുന്ന നഷ്ടങ്ങളിൽ പ്രതിഷേധിച്ച് നാട്ടുകാർ. തിങ്കളാഴ്ച രാവിലെയും പിള്ളപ്പാറ ഭാഗത്ത് കാട്ടാന പ്രത്യക്ഷപ്പെട്ടിരുന്നു. ഇവയെ നിയന്ത്രിക്കണമെന്ന നാട്ടുകാരുടെ ആവശ്യം വനരോദനമായി പരിണമിക്കുകയാണ്. അതിന്‍റെ പരിണതഫലമാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

നടപടിയില്ലെങ്കിൽ ഇനിയും ഇത് ആവർത്തിക്കുമെന്ന ആശങ്കയാണവർക്ക്. ആനമല റോഡിൽ തുമ്പൂർമുഴി മുതൽ മലക്കപ്പാറ വരെയുള്ള ഭാഗത്ത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ജീവന് ഭീഷണിയായി നാളുകളായി കാട്ടാന വിളയാട്ടമാണ്. ഏതു നിമിഷവും കാട്ടാനകൾ റോഡ് മുറിച്ചുകടക്കാം.

ബൈക്കുകളിലെയും മറ്റ് ചെറു വാഹനങ്ങളിലെയും യാത്രക്കാർ തലനാരിഴയ്ക്കാണ് പലപ്പോഴും ദുരന്തങ്ങളിൽനിന്ന് രക്ഷപ്പെടുന്നത്. ചിലപ്പോൾ അവ കൂട്ടത്തോടെ റോഡിൽ നിൽക്കുന്നതോടെ മണിക്കൂറുകളോളം യാത്ര മുടങ്ങും. ചിലത് വഴിയോരത്തെ മുളകൾ പറിച്ച് തിന്ന് നിൽക്കുന്നതും പതിവാണ്.

കോവിഡ് കാലത്ത് വാഹനങ്ങൾ കുറഞ്ഞതോടെയാണ് ഇവ റോഡിൽ നിറഞ്ഞത്. ചൂട് വർധിച്ചതോടെ കാട്ടിൽ ജലം കുറഞ്ഞത് മൂലം വെള്ളം തേടി ചാലക്കുടിപ്പുഴയിലേക്ക് കൂട്ടമായി എത്തുന്നു. കാട്ടിൽനിന്ന് പുഴയിലേക്കുള്ള യാത്രയിൽ അവയ്ക്ക് റോഡ് മുറിച്ച് കടക്കേണ്ടി വരുന്നു. പുഴയോരത്തെ എണ്ണപ്പന തോട്ടത്തിലേക്ക് ഭക്ഷണം തേടിയുള്ള വരവും പതിവാണ്.

ഇതിനിടയിൽ പ്രദേശവാസികളുടെ വേലിയും മതിലും കൃഷിയും തകർത്ത് പറമ്പുകളിലൂടെ കയറിയിറങ്ങുകയാണ്. മലയോരമേഖലയിലെ കർഷകർ തീരാദുരിതത്തിലാണ്. ഇതിനെതിരെ നിരവധി പരാതികൾ വനപാലകർക്ക് നൽകിയെങ്കിലും പരിഹാരമില്ല. കാട്ടാന ശല്യം എന്ന വാക്കേ ഉച്ചരിക്കാൻ പാടില്ലെന്നാണ് ഇവരുടെ ശാസന. കാട്ടാനകളുടെ ഉപദ്രവത്തിൽനിന്ന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ഫോറസ്റ്റ് റേഞ്ച് ഓഫിസും ചാലക്കുടിയിലെ ഡി.എഫ്.ഒ ഓഫിസും ഉപരോധിച്ചിട്ടും അധികാരികൾ അനങ്ങുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

Tags:    
News Summary - A five-year-old girl was trampled to death by an elephant while visiting Athirappilly Falls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.