കണ്ണൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു; പ്രണയപ്പക, യുവാവ് കസ്റ്റഡിയിൽ

കണ്ണൂർ: പാനൂർ വള്ള്യായിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. പാനൂർ നടമ്മൽ കണ്ണച്ചാൻകണ്ടി ഹൗസിൽ വിനോദ്- ബിന്ദു ദമ്പിതകളുടെ മകൾ വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ മാനന്തേരി സ്വദേശി ശ്യാംജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത ശ്യാംജിത്തിനെ കൂത്തുപറമ്പ് എ.എസ്.പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്.

ഇന്ന് 11.30നും 12.30നും ഇടയിലാണ് കൊലപാതകം നടന്നത്. ഈ സമയം വിഷ്ണു പ്രിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പാനൂരിലെ സ്വകാര്യ ക്ലിനിക്കിലെ ജോലിക്കാരിയായിരുന്നു വിഷ്ണുപ്രിയ. കഴുത്തറുത്ത നിലയിലാണ് വീട്ടിനകത്ത് മൃതദേഹം കണ്ടെത്തിയത്. മുഖംമൂടി ധരിച്ചാണ് കൊലപാതകി വീട്ടിലെത്തിയതെന്ന് നാട്ടുകാർ പറയുന്നു. പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ടതായി നാട്ടുകാർ അറിയിച്ചു. പെൺകുട്ടിയുടെ കഴുത്തിലും മുഖത്തും കൈക്കും ആഴത്തിലുള്ള മുറിവുണ്ട്.

സുഹൃത്തുമായി വാട്സ് ആപ് കോൾ നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് കൊലയാളി എത്തിയത്. കൊലയാളി ബെഡ്റൂമിലേക്ക് കടന്നുവരുന്നത് വിഷ്ണുപ്രിയ സുഹൃത്തിന് വിഡിയോ കോളിൽ കാണിച്ചുകൊടുത്തിരുന്നു. പ്രതിയുടെ പേരും സുഹൃത്തിനോട് ഉച്ചത്തിൽ പറഞ്ഞിരുന്നു. ഉടൻ ഫോൺ സ്വിച്ച് ഓഫായി. പന്തികേട് തോന്നിയ സുഹൃത്ത് വിവരം ഉടൻ തന്നെ അടുത്തുള്ളവരെ അറിയിച്ചു. ആളുകൾ അറിഞ്ഞ് എത്തിയപ്പോഴേക്കും വിഷ്ണുപ്രിയ കൊല്ലപ്പെട്ടിരുന്നു.

പെൺകുട്ടിയുടെ സുഹൃത്ത് നൽകിയ മൊഴിയും വാട്സ്ആപ്പ് കോൾ വിഡിയോ റെക്കോർഡുമാണ് നിർണായകമായത്. സുഹൃത്ത് നൽകിയ വിവരമനുസരിച്ച് പ്രതിയുടെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചാണ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് പിടികൂടിയത്.

വിഷ്ണുപ്രിയയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags:    
News Summary - A woman was hacked to death in her house in Panur, Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.