കണ്ണൂർ: കണ്ണൂര്-തലശ്ശേരി ദേശീയപാതയിലെ മേലെചൊവ്വ ജങ്ഷനിലെ ഗതാഗതക്കുരുക്ക് അഴിക്കാനായി നിർമിക്കുന്ന മേലെചൊവ്വ മേൽപാലത്തിന്റെ നിർമാണ പ്രവൃത്തിക്ക് തുടക്കം കുറിക്കുന്നു. പ്രവൃത്തി ഉദ്ഘാടനം ഒക്ടോബർ രണ്ടിന് രാവിലെ 11.30ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് മേൽപാലം നിർമാണ പ്രവൃത്തിക്കുള്ള ടെൻഡർ നേടിയത്. അപ്രോച്ച് ഭാഗങ്ങൾ ഉൾപ്പെടെ 424.60 മീറ്റർ നീളവും സർവിസ് റോഡുൾപ്പെടെ മൊത്തം 24 മീറ്റർ വീതിയുമുള്ള മേൽപാലമാണ് ഇവിടെ ഉയരുന്നത്. നേരത്തേ ഭൂമി ഏറ്റെടുത്തതിനു പുറമേ മേൽപാലത്തിന് അധികഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്. ഇവിടെ ആദ്യം തീരുമാനിച്ച അണ്ടർ പാസിന് പകരമായാണ് മേൽപാലം വരുന്നത്.
2016 ജൂൺ 27ന് മേലെചൊവ്വ ജങ്ഷനിൽ അണ്ടർപാസ് നിർമിക്കുന്നതിനായാണ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷനെ (ആർ.ബി.ഡി.സി.കെ) കേരള സർക്കാർ നിയമിച്ചത്. 2018 ജനുവരി 20ന് കിഫ്ബി 27.59 കോടി രൂപ അനുവദിച്ച് രണ്ടുവരി അടിപ്പാതക്ക് ഫണ്ട് അനുവദിച്ചു. സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കുകയും 2021 ഡിസംബർ 20ന് കൈവശപ്പെടുത്തുകയും ചെയ്തു. എന്നാൽ, കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ മാറ്റുന്നതിലെ പ്രശ്നങ്ങൾ കാരണം, അടിപ്പാതക്ക് പകരം മേൽപാലം നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. 2023 ഫെബ്രുവരി 16ന് ഇതിന് പുതിയ ഭരണാനുമതി ലഭിക്കുകയും ചെയ്തിരുന്നു.
2023 ഒക്ടോബർ 11ന് കിഫ്ബി പുതിയ മേൽപാലത്തിന് 44.71 കോടി രൂപക്ക് സാമ്പത്തികാനുമതി നൽകി. 2024 ജനുവരി 29ന് 31.98 കോടി രൂപക്ക് സാങ്കേതിക അനുമതി നൽകാൻ ടെക്നിക്കൽ കമ്മിറ്റി ശിപാർശ ചെയ്തു.
2024 ഫെബ്രുവരി 23ന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ കേരള (ആർ.ബി.ഡി.സി.കെ) ടെൻഡർ ക്ഷണിച്ചു. എന്നാൽ, ഒരു കമ്പനി മാത്രമാണ് പങ്കെടുത്തത്. 2024 ജൂൺ 12ന് വീണ്ടും ടെൻഡർ ചെയ്യുകയും അതിൽ മൂന്ന് കമ്പനികൾ പങ്കെടുക്കുകയും ചെയ്തു. 2024 സെപ്റ്റംബർ 12ന് ഫിനാൻഷ്യൽ ബിഡ് തുറന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ 2016ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനമാണ് മേൽപാലം യാഥാർഥ്യമാവുന്നതോടെ പൂർത്തിയാകുന്നത്.
സംഘാടക സമിതി രൂപവത്കരണ യോഗം നാളെ
ഒക്ടോബർ രണ്ടിന് നടക്കുന്ന മേലെചൊവ്വ മേൽപാലം പ്രവൃത്തി ഉദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപവത്കരണ യോഗം ശനിയാഴ്ച ഉച്ചക്ക് മൂന്നിന് ചൊവ്വ റൂറൽ ബാങ്ക് ഹാളിൽ നടക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.