ഗുവാഹതി: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ആറ് റൺസ് ജയം. രാജസ്ഥാൻ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യത്തിലേക്ക് നീങ്ങിയ ചെന്നൈക്ക് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുക്കാൻ മാത്രമാണ് സാധിച്ചത്. രാജസ്ഥാന് വേണ്ടി ലെഗ് സ്പിന്നർ വനിന്ദു ഹസരങ്ക നാല് വിക്കറ്റ് വീഴ്ത്തി. രണ്ട് കളി തോറ്റ രാജസ്ഥാന്‍റെ ആദ്യ ജയമാണിത്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 182 റൺസെടുത്തത്. നിതീഷ് റാണ (81), ക്യാപ്റ്റൻ റയാൻ പരാഗ് (37) എന്നിവർ രാജസ്ഥാന് വേണ്ടി മികച്ച പ്രകടനം നടത്തി. മറുപടി ബാറ്റിങ്ങിൽ ചെന്നൈക്ക് തുടക്കത്തിലേ തിരിച്ചടിയായിരുന്നു. റണ്ണൊന്നുമെടുക്കാതെ രചിൻ രവീന്ദ്ര പുറത്തായി. ജോഫ്ര ആർച്ചർക്ക് ആദ്യ വിക്കറ്റ്. റൺ കണ്ടെത്താൻ പ്രയാസപ്പെട്ട ചെന്നൈയെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന്‍റെ ഇന്നിങ്സാണ് ട്രാക്കിലെത്തിച്ചത്. ഗെയ്ക്വാദ് 44 പന്തിൽ 63 റൺസെടുത്തു. രാഹുൽ തൃപാദി 23 റൺസെടുത്തും ശിവം ദുബെ 18 റൺസെടുത്തും പുറത്തായി. ഒമ്പത് റൺസെടുത്ത വിജയ് ശങ്കറിനെ ഹസരങ്ക ബൗൾഡാക്കി. പിന്നീട് ഒത്തുചേർന്ന ധോണി-ജഡേജ സഖ്യമാണ് ചൈന്നൈക്ക് അൽപ്പമെങ്കിലും പ്രതീക്ഷ നൽകിയത്. അവസാന ഓവറിൽ ജയിക്കാൻ 20 റൺസായിരുന്നു വേണ്ടത്. സന്ദീപ് ശർമ എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ സിക്സറിന് ശ്രമിച്ച ധോണിയെ (11 പന്തിൽ 16) ഹെറ്റ്മയർ ക്യാച്ചെടുത്ത് പുറത്താക്കി. ജഡേജ 32ഉം ജാമി ഓവർടൺ 11ഉം റൺസെടുത്ത് പുറത്താകാതെ നിന്നു. ആർച്ചറും സന്ദീപ് ശർമയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ടാണ് രാജസ്ഥാൻ ആദ്യം ബാറ്റിങ്ങിനിറങ്ങിയത്. തുടക്കത്തിലേ രാജസ്ഥാന് യാശ്വസി ജയ്സ്വാളിന്‍റെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് സഞ്ജു-നിതീഷ് റാണ സഖ്യം ഇന്നിങ്സ് പടുത്തുയർത്തി. നിതീഷ് റാണ ഒരു വശത്ത് അടിച്ചുതകർത്തപ്പോൾ സഞ്ജുവിന്‍റെ സ്കോറിങ് പതുക്കെയായിരുന്നു. 16 പന്തിൽ 20 റൺസെടുത്ത് സഞ്ജു പുറത്തായി. മികച്ച ഫോമിൽ കളിച്ച് സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന നിതീഷ് റാണയെ അശ്വിനാണ് വീഴ്ത്തിയത്. 36 പന്തിൽ അഞ്ച് സിക്സറും 10 ഫോറുമാണ് നിതീഷ് പറത്തിയത്.
റൺ കണ്ടെത്താൻ പ്രയാസപ്പെട്ട ധ്രുവ് ജുറലിനെ (3) നൂർ അഹമ്മദ് പുറത്താക്കി. വാനിഡു ഹസരംഗ (4) ഒരിക്കൽകൂടി പരാജയമായി. 18ാം ഓവറിലെ അവസാന പന്തിൽ പരാഗിന്‍റെ വിക്കറ്റ് പതിരാന തെറിപ്പിച്ചു. ഷിമോൺ ഹെറ്റ്മയർ 19 റൺസെടുത്തും ജോഫ്ര ആർച്ചർ റണ്ണൊന്നുമെടുക്കാതെയും ഇംപാക്ട് പ്ലെയർ കുമാർ കാർത്തികേയ ഒരു റണ്ണെടുത്തും മടങ്ങി. മതീശ തീക്ഷണ (2), തുഷാർ ദേശ്പാണ്ഡെ (1) എന്നിവർ പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ റൺ നിരക്ക് ഉയരാത്തത് രാജസ്ഥാന് തിരിച്ചടിയായി.
ചെന്നൈക്കായി നൂർ അഹമ്മദ്, ഖലീൽ അഹമ്മദ്, മതീശ പതിരാന എന്നിവർ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി. ആർ. അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.