ലോകകപ്പ് കിരീടം നിലനിർത്താനുള്ള പോരാട്ടത്തിൽ ഫ്രാൻസിന് ഒരു സന്തോഷ വാർത്ത. അർജന്‍റീനക്കെതിരെ നടക്കുന്ന കലാശപ്പോരിൽ സൂപ്പർതാരം കരീം ബെൻസേമ കളിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ബാലന്‍ ഡി ഓർ പുരസ്കാര നിറവില്‍ ലോകകപ്പിനെത്തിയ ബെന്‍സേമക്ക് പരിശീലനത്തിനിടെ കാല്‍ തുടക്ക് പരിക്കേറ്റാണ് ടീമിൽനിന്ന് പുറത്തായത്.
ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിനു മുന്നോടിയായി പരിക്കിൽനിന്ന് പൂർണമുക്തനായ താരം ടീമിനൊപ്പം ചേരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സെമി ഫൈനലിൽ മൊറോക്കോയെ 2-0ത്തിന് തോൽപിച്ചാണ് ഫ്രാൻസ് തുടർച്ചയായ രണ്ടാം തവണയും ലോകകപ്പ് ഫൈനലിന് ടിക്കറ്റെടുത്തത്.
ബെൻസേമ പരിക്കിൽനിന്ന് മുക്തനായി തുടങ്ങിയെന്നും ഉടൻ ടീമിൽ തിരിച്ചെത്തുമെന്നും ഫ്രഞ്ച് മാധ്യമങ്ങൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ബെൻസേമ ടീമിൽ മടങ്ങിയെത്തുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഉത്തരം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ടീം പരിശീലകൻ ദിദിയർ ദെഷാംപ്സ് പ്രതികരിച്ചത്. ബെന്‍സേമ കൂടി തിരിച്ചെത്തിയാല്‍ ഫ്രഞ്ച് പടയുടെ ആക്രമണത്തിന് മൂർച്ചയേറും.
ബെന്‍സേമക്ക് പകരക്കാരനെ ഫ്രാന്‍സ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പരിക്കേറ്റ് നാലോളം സൂപ്പര്‍ താരങ്ങള്‍ പുറത്തായിട്ടും അതൊന്നും തങ്ങളെ ഒരളവിലും ബാധിച്ചിട്ടില്ലെന്ന മട്ടിലായിരുന്നു ഫ്രഞ്ച് പടയുടെ ടൂർണമെന്‍റിലെ ഇതുവരെയുള്ള പ്രകടനം. ബെന്‍സേമ ഉടൻ തന്നെ ടീമിനൊപ്പം പരിശീലനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.