ദോഹ: ലോക ഫുട്ബാൾ സിംഹാസനത്തിന്‍റെ പുതിയ അവകാശികൾ ആരെന്നറിയാനുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകളുടെ ദൂരം മാത്രമാണുള്ളത്. ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഈ രാവിലെ കലാശപ്പോരിനൊടുവിൽ അതിനുള്ള ഉത്തരം ലഭിക്കും.
നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് ഫൈനലിൽ അർജന്‍റീനയാണ് എതിരാളികൾ. എന്നാൽ, മത്സരത്തിന് തയാറെടുക്കുന്ന ഫ്രഞ്ച് ക്യാമ്പിൽനിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ അത്ര ശുഭകരമല്ല. സൂപ്പർതാരം ഒലിവിയർ ജിറൂഡിന്‍റെ പരിക്കാണ് ടീമിനെ വലക്കുന്നത്. ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിന്‍റെ കാൽമുട്ടിനാണ് പരിശീലനത്തിനിടെ പരിക്കേറ്റത്. അർജന്‍റീനക്കെതിരെ കളത്തിലിറങ്ങുന്ന ഫ്രാൻസിന്‍റെ ആദ്യ ഇലവനിൽ താരം കളിക്കുമോയെന്ന കാര്യം സംശയമാണ്.
ഈ ലോകകപ്പിൽ നാലു ഗോളുകൾ നേടിയ താരം മികച്ച ഫോമിലാണ്. ജിറൂഡിന്‍റെ വിടവ് നികത്താൻ കഴിവുള്ള മറ്റൊരു താരത്തെ കുറിച്ച് ചിന്തിക്കുന്നത് പോലും പരിശീലകൻ ദിദിയർ ദെഷാംപ്സിന് പ്രയാസകരമാകും. ഇടതു വിങ്ങിൽ മാർക്കസ് തുറാമിനെ കളിപ്പിക്കുന്ന കാര്യം ടീം പരിഗണിക്കുന്നുണ്ട്. ടീമിലെ പ്രമുഖ താരങ്ങൾക്ക് പനി ബാധിച്ചെങ്കിലും ഇപ്പോൾ രോഗമുക്തരായിട്ടുണ്ട്.
കിൻസ്ലി കൊമാൻ, റാഫേൽ വരാനെ, കൊനാറ്റെ എന്നിവർക്കാണ് പനി ബാധിച്ചത്. കൂടാതെ, ഷൊമേനിയും തിയോ ഹെർണാണ്ടസും പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. ഇരുവർക്കും ആരോഗ്യ പ്രശ്നങ്ങളില്ലെന്നും വിശ്രമം അനുവദിച്ചതാണെന്നുമാണ് ടീം ക്യാമ്പിൽനിന്നുള്ള വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.