മസ്കത്ത്: ഖത്തർ ലോകകപ്പിന് ആവേശംപകർന്ന് വൈവിധ്യമാർന്ന പരിപാടികളുമായി ഫുട്ബാൾ ഫാൻ ഫെസ്റ്റിവൽ വരുന്നു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ (ഒ.സി.ഇ.സി) നവംബർ 20 മുതൽ ഡിസംബർ 18വരെയായിരിക്കും പരിപാടികൾ. ഫുട്ബാൾ ആരാധകരെയും അവരുടെ കുടുംബങ്ങളെയും ലോകകപ്പുമായി അടുപ്പിക്കുന്നതിന് ആവേശകരമായ മത്സരങ്ങൾ, പ്രവർത്തനങ്ങൾ, ഭക്ഷണ സ്റ്റാളുകൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ഒ.സി.ഇ.സിയുടെ ഗാൾഡനിൽ നടക്കുന്ന ഫെസ്റ്റിവലിൽ എല്ലാ ലോകകപ്പ് മത്സരങ്ങളും തത്സമയം സംപ്രേഷണം ചെയ്യും.
സമീപകാലത്ത് മേഖലയിൽ നടന്ന ഏറ്റവും പ്രധാനപ്പെട്ട കായിക ഇനങ്ങളിലൊന്നാണ് ലോകകപ്പെന്ന് പൈതൃക, ടൂറിസം മന്ത്രാലയം അണ്ടർസെക്രട്ടറിയും ഒമാൻ ലോകകപ്പ് പരിപാടിയുടെ മേൽനോട്ടംവഹിക്കുന്ന സ്റ്റിയറിങ് കമ്മിറ്റി തലവനുമായ അസ്സാൻ ഖാസിം അൽ ബുസൈദി പറഞ്ഞു. ഖത്തർ ലോകകപ്പിനെ പിന്തുണക്കുന്നതിനും കളിയുടെ ഭാഗമായി ഇവിടെ എത്തുന്ന ആരാധകരെ ആകർഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഫാൻ ഫെസ്റ്റിവൽ. ലോകകപ്പിന്റെ ആവേശവും മറ്റും ആരാധകരിലേക്ക് എത്തിക്കാനും ഇതിലൂടെ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത് ഒരു കുടുംബാധിഷ്ഠിതവും അവിസ്മരണീയവുമായ ഉത്സവമാക്കി മാറ്റുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യമെന്ന് ഒമ്രാൻ ഗ്രൂപ്പിന്റെ സി.ഇ.ഒ ഹാഷിൽ ബിൻ ഉബൈദ് അൽ മഹ്റൂഖി പറഞ്ഞു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ ഗാർഡനിലെ 9000 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ വരുന്ന സ്ഥലമാണ് ഫുട്ബാൾ ഫാൻസ് ഫെസ്റ്റിവലിനായി നീക്കിവെച്ചിട്ടുള്ളത്. അതിൽ എല്ലാ പ്രായക്കാർക്കും ഉൾക്കൊള്ളാവുന്നതരത്തിൽ പ്രത്യേകം നിർമിച്ച ഫാൻസ് വില്ലേജുകളും ഒരുക്കും. ഫുട്ബാൾ ആരാധകരല്ലാത്തവർക്കും ആസ്വദിക്കാൻ കഴിയുന്ന വിധമായിരിക്കും പരിപാടികളുടെ ക്രമീകരണം. സന്ദർശകർക്ക് വൈവിധ്യമാർന്ന ഇന്ററാക്ടീവ് ഗെയിമുകൾ, നൂതന സാങ്കേതികവിദ്യകൾ, ഫുട്ബാൾ മത്സരങ്ങൾ, തത്സമയ പ്രകടനങ്ങൾ, പ്രാദേശികവും അന്തർദേശീയവുമായ ഭക്ഷണപാനീയ ഔട്ട്ലെറ്റുകൾ എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായുണ്ടാകും. ഫുട്ബാൾ ഫാൻസ് ഫെസ്റ്റിവലിന്റെ ബ്രാൻഡ് അംബാസഡറായി ഒമാനിലെ പ്രമുഖ ഫുട്ബാൾ കളിക്കാരനായ അലി അൽ ഹബ്സിയെ നിയമിച്ചിട്ടുണ്ട്. ഫെസ്റ്റിവലിന്റെ പ്രമോഷനൽ പ്രവർത്തനങ്ങളിൽ അൽ ഹബ്സിക് പിന്തുണയുമായി മറ്റ് കായികതാരങ്ങളായ ഖലീൽ അൽ ബലൂഷി, ഫാത്മ അൽ നബ്ഹാനി, മുഹമ്മദ് അൽ നൗഫലി എന്നിവരും കൂടെയുണ്ടാകും.
ഫെസ്റ്റിവലിന്റെ പ്രവേശന ഫീസായി രണ്ട് റിയാൽ ഈടാക്കും. ഫുട്ബാൾ ഫാൻസ് ഫെസ്റ്റിവലിന്റെ കൂടുതൽ വിവരങ്ങൾക്കായി www.footballfanfestival.om സന്ദർശിക്കാം. അതേസമയം, ലോകകപ്പ് ആരാധകരെ സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഒമാൻ ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് ഖത്തർ നൽകുന്ന 'ഹയ്യ' കാർഡുള്ളവർക്ക് സൗജന്യ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസ ഒമാൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 60 ദിവസത്തെ കാലാവധിയായിരിക്കും വിസക്ക്. ഹയ്യ കാർഡ് ഉടമകൾക്ക് കുടുംബത്തെ കൊണ്ടുവരാനും ഒമാനിൽ താമസിക്കാനും ഇതിലൂടെ സാധിക്കും.
ഖത്തറിലേക്ക് ഫുട്ബാൾ മത്സരങ്ങൾ കാണുന്നതിനായി കുറഞ്ഞനിരക്കിൽ സർവിസ് നടത്തുമെന്ന് ഒമാൻ എയറിലെ ഗവൺമെന്റ് അഫയേഴ്സ് സീനിയർ ഡയറക്ടർ ഡോ. ഖാലിദ് ബിൻ അബ്ദുൽ വഹാബ് അൽ ബലൂഷി അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.