ദോഹ: ലോകകപ്പിൽ ഓരോ മത്സരങ്ങളുടെയും കിക്കോഫിനു മുൻപായി ഗ്രൗണ്ടിൽ വൃത്താകൃതിയിലുള്ള പരവതാനി വിരിച്ച് അതിനു മുകളിലായി ഭീമാകാരനായ സ്വർണ്ണക്കപ്പിൻെറ രൂപം വച്ച്, കളത്തിലിറങ്ങുന്ന ടീമുകളുടെ വലിയ പതാക രണ്ട് വശത്തായും സജ്ജീകരിച്ച ശേഷം ലൈറ്റ് ഷോയും കരിമരുന്ന് പ്രയോഗവും ഒരിക്കലെങ്കിലും സ്റ്റേഡിയത്തിലെത്തി കളി കണ്ടവർക്ക് സുപരിചിതമാണ്.
ഓരോ സ്റ്റേഡിയത്തിലും സ്പെഷ്യൽ ഇവൻറ് കാറ്റഗറിയിലെ 120 വളണ്ടിയർമ്മാരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. കുറ്റമറ്റ രീതിയിൽ കാണികൾക്ക് മാച്ച് തുടങ്ങും മുമ്പ് കണ്ണഞ്ചിപ്പിക്കുന്ന ഈ ഷോയിലെ നല്ലൊരു ശതമാനവും മലയാളികളാണ്. ലോകകപ്പ് തുടങ്ങുന്നതിന് 10 ദിവസം മുൻപേ തുമാമ സ്റ്റേഡിയത്തിനു പുറത്തുള്ള പ്രാക്റ്റീസ് ഗ്രൗണ്ടിൽ ഇവർക്കുള്ള പരിശീലന പരിപാടികൾ ആരംഭിച്ചിരുന്നു.
ചാമ്പ്യൻസ് ലീഗ്, റഷ്യൻ ലോക കപ്പ് തുടങ്ങിയവയിൽ സേവനമനുഷ്ടിച്ച ട്രെയിനർമാരുടെ നേതൃത്വത്തിൽ വിദഗ്ദ പരിശീലനം നേടിയ ശേഷമാണ് ഈ വളണ്ടിയർമ്മാർ കളത്തിലിറങ്ങിയത്. കൂടാതെ ഓരോ ദിവസവും മത്സരത്തിൻെറ നാല് മണിക്കൂർ മുൻപ് ഒരു പരിശീലനം കൂടി നടത്തുന്നു.
മത്സരത്തിനുപയോഗിക്കുന്ന പിച്ചിൽ ഇറങ്ങുന്നതിനാൽ ഒരോ ചുവടും ശ്രദ്ധയോടെ വച്ചാണ് ഇവരുടെ ഗ്രൗണ്ടിലെ പെരുമാറ്റം. ലോകോത്തര കളിക്കാരെ കൈ അകലത്തിൽ നേരിൽ കാണാൻ കഴിഞ്ഞതിൻെറ ത്രില്ലിലാണ് സ്പെഷ്യൽ ഇവൻറ് വളണ്ടിയർമ്മാർ. ഗ്രൗണ്ടിലിറങ്ങും മുമ്പ് സുരക്ഷ പരിശോധനയുടെ ഭാഗമായി മൊബെയിൽ ഫോണും തൊപ്പിയും വാച്ചുമൊക്കെ അഴിച്ച് ലോക്കറിൽ വെക്കേണ്ടതിനാൽ പുകൾപെറ്റ താരങ്ങളുടെ ഫോട്ടോ എടുക്കാൻ കഴിയാത്തതിൻെറ പരിഭവവും പലർക്കുമുണ്ട്.
മത്സര ദിവസത്തെ നാലു മണിക്കൂർ മുമ്പുള്ള പരിശീലനം കഴിഞ്ഞാൽ കിക്കോഫിനു ഒരു മണിക്കൂർ മുമ്പായി ആണ് സ്റ്റേഡിയത്തിലെ ടണലിൽ സജ്ജരായി നിൽക്കേണ്ടത്. അത് വരെയുള്ള സമയങ്ങളിൽ സ്റ്റേഡിയത്തിനടിയിൽ പാട്ട് പാടിയും വിവിധ കളികളിലും ഏർപ്പെട്ട് ഒഴിവു വേളകൾ ആനന്ദകരമാക്കുകയാണ് ഈ വളണ്ടിയർ കൂട്ടം. മലയാളികൾക്ക് പുറമെ ഫിലിപ്പീൻസ്, വിവിധ ആഫ്രക്കൻ രാജ്യങ്ങളിലുള്ളവരും ഇതിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.